തണ്ണീർക്കൊമ്പന് സംഭവിച്ചതെന്ത്? വിശദീകരണവും വിലയിരുത്തലുകളുമായി കേരള-കർണാടക വനംവകുപ്പുകൾ
വനപ്രദേശമായ തിരിനെല്ലി സർവാണി, തലപ്പുഴ ഭാഗങ്ങളിൽ ആന എത്തിയിട്ടും ഫലപ്രദമായി തുരത്തുന്നതിൽ പരാജയപ്പെട്ടു എന്നും വിമർശനം ഉയരുന്നുണ്ട്.
![Kerala Karnataka Forest Departments with explanation and assessments on thaneerkomban death sts Kerala Karnataka Forest Departments with explanation and assessments on thaneerkomban death sts](https://static-ai.asianetnews.com/images/01hnpck4q7re7scbh9mdt9ve6w/tanneer-komban_363x203xt.jpg)
ബെംഗളൂരു തണ്ണീർ: കൊമ്പൻ്റെ ജനവാസ മേഖലയിലേക്കുള്ള സഞ്ചാരം തടയുന്നതിൽ കേരള-കർണാടക വനംവകുപ്പുകൾക്ക് വീഴ്ചയുണ്ടായി എന്ന് വിലയിരുത്തൽ. വയനാടൻ കാടുകളിലേക്ക് ആനയെത്തിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നാണ് കേരളത്തിൻ്റെ വാദം. റോഡിയോ കോളർ ഘടിപ്പിച്ച ആനയുടെ സഞ്ചാരം ജനവാസ മേഖലയിലേക്കാണെന്ന് തിരിച്ചറിഞ്ഞിട്ടും കാടുകയറ്റാൻ വനംഡിവിഷൻ
ശ്രദ്ധകാണിച്ചില്ലെന്നാണ് നാട്ടുകാരുടെ കുറ്റപ്പെടുത്തൽ.
നാഗർ ഹോളവഴിയാണ് തണ്ണീർ കൊമ്പൻ തോൽപ്പെട്ടി കാടുകളിൽ എത്തിയത്. വനംവാച്ചർമാർ റോഡിയോ കോളർ കണ്ട വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. പിന്നാലെ തമിഴ്നാട്, കർണാടക വനംവകുപ്പുമായി ബന്ധപ്പെട്ട് ആനയുടെ വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് കേരളത്തിൻ്റെ വാദം. എന്നാൽ കേരളത്തിന് വിവരങ്ങൾ കൈമാറിയിരുന്നു എന്നതാണ് കർണാടകത്തിൻ്റെ വിശദീകരണം. ആനയെത്തി എന്ന് അറിഞ്ഞിട്ടും കാടിറക്കം എന്തുകൊണ്ട് തടഞ്ഞില്ല എന്ന് നാട്ടുകാരും ചോദിക്കുന്നു. വനപ്രദേശമായ തിരിനെല്ലി സർവാണി, തലപ്പുഴ ഭാഗങ്ങളിൽ ആന എത്തിയിട്ടും ഫലപ്രദമായി തുരത്തുന്നതിൽ പരാജയപ്പെട്ടു എന്നും വിമർശനം ഉയരുന്നുണ്ട്.
അഞ്ചു മണിക്കൂർ ഇടവേളയിൽ മാത്രമാണ് ആനയുടെ സ്ഥാനം കിട്ടിയിരുന്നത് എന്ന് വനംവകുപ്പിൻ്റെ വിശദീകരണം. മാനന്തവാടിയിൽ നിന്ന് മയക്കുവെടിവച്ച് രാമപുരയിലേക്ക് കൊണ്ടുപോയ ആന ആംബുലൻസിൽ നിന്ന് ഇറക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. യാത്രാ മധ്യേ ആനയുടെ ജീവൻ നഷ്ടമായി എന്നാണ് കർണാടകം വ്യക്തമാക്കുന്നത്. ആനയുടെ ശീരത്തിലുണ്ടായിരുന്ന മുറിവിൽ നിന്ന് പഴുപ്പ് മറ്റിടങ്ങളിലേക്ക് പടർന്നും ടിബിയുമെല്ലാം തണ്ണീരിനെ കൂടുതൽ അവശനാക്കിയിരുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷം ആനയുടെ ആന്തരീകാവയങ്ങളുടെ ഭാഗം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. അമിത സമ്മർദം മൂലം ശ്വാസ കോശവും ഹൃദയവും ഒരുമിച്ച് നിലച്ചതാണ് മരണ കാരണം. കൃത്യമായ മരണനേരം വിശദമായ പോസ്റ്റുമോർട്ടത്തിലേ വ്യക്തമാകൂ. ആനയുടെ ശരീരത്തിൽ പെല്ലെറ്റുകൾ കൊണ്ട പാടുണ്ടായിരുന്നതായും വനംവകുപ്പ് അറിയിച്ചു. കൃഷിയിടത്തിലേക്ക് ഇറങ്ങിയപ്പോൾ സംഭവിച്ചതാകാം എന്നാണ് നിഗമനം. കേരളം രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതി തണ്ണീർ കൊമ്പൻ ദൗത്യം വിശദമായി വിലയിരുത്തി, ഒരു മാസത്തിനകം റിപ്പോർട്ട് നൽകും.