സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിംഗോടെ പൂർത്തിയായി. എല്ലാ ജില്ലകളിലും പോളിംഗ് 70 ശതമാനം കടന്നു. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാടാണ്. കുറവ് തൃശ്ശൂരും.
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിംഗോടെ പൂർത്തിയായി. എല്ലാ ജില്ലകളിലും പോളിംഗ് 70 ശതമാനം കടന്നു. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാടാണ്. കുറവ് തൃശ്ശൂരും. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്ക് അനുസരിച്ച് 75.85 ശതമാനമാണ് പോളിംഗ്. നൂറിലേറെ ബൂത്തുകളിൽ യന്ത്രത്തകരാർ സംഭവിച്ചിരുന്നു. എന്നാൽ അതൊക്കെ പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചു. പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
തദ്ദേശതെരഞ്ഞെടുപ്പിൻറെ രണ്ടാംഘട്ട പോളിങ്ങിൽ വടക്കൻ ജില്ലകളിൽ വോട്ടെടുപ്പിൽ കാര്യമായ ആവേശം കണ്ടില്ല എങ്കിലും കഴിഞ്ഞതവണത്തെ പോളിംഗ് ശതമാനത്തിന്റെ അടുത്ത് ആണ് പോളിംഗ് ശരാശരി. കോഴിക്കോട് തൃശൂരും കണ്ണൂരും അടക്കമുള്ള നഗര വാർഡുകളിൽ പോളിംഗ് ശതമാനം പ്രതീക്ഷിച്ച അത്ര ഉയർത്താനായില്ല. തീരദേശ മേഖലകളിൽ കനത്ത പോളിംഗ് ഇത്തവണ ഉണ്ടായില്ല. കോർപ്പറേഷനുകളിൽ മാത്രമല്ല. മുനിസിപ്പാലിറ്റികളിലും സമാനമായ അവസ്ഥ ഉണ്ടായി.


