'മുഖ്യമന്ത്രിക്കെതിരായ കേസ് നടക്കുന്നതിനിടെ അദ്ദേഹം ഒരുക്കിയ വിരുന്നിൽ ലോകായുക്ത പങ്കെടുത്തത് ജുഡീഷ്യൽ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്ന നടപടി' 

തിരുവനന്തപുരം : ലോകായുക്ത പിരിച്ചുവിടണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. മുഖ്യമന്ത്രിക്കെതിരായ കേസ് നടക്കുന്നതിനിടെ അദ്ദേഹം ഒരുക്കിയ വിരുന്നിൽ ലോകായുക്ത പങ്കെടുത്തത് ജുഡീഷ്യൽ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ്. അപമാനം കൊണ്ട് തലകുനിക്കേണ്ട അവസ്ഥയാണിത്. വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇത്തരം ഒരു സംവിധാനം എന്തിനാണെന്ന് വ്യക്തമാക്കണം. എന്ത് നീതിബോധമാണ് ലോകായുക്തയ്ക്കും ഉപ ലോകായുക്തയ്ക്കുമുള്ളതെന്നും പ്രേമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്ത് ചോദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതാണ് വിവാദത്തിലായത്. മുഖ്യമന്ത്രി ഒരുക്കിയ വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർഎസ് ശശികുമാറും പറഞ്ഞു.

ചൊവ്വാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പങ്കെടുത്തതിനെ ചൊല്ലിയാണ് വിവാദം. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്ക് ആശ്വാസമായ ഭിന്ന വിധി അടുത്തിടെയാണ് ഇരുവരും അടങ്ങിയ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. കേസ് 12ന് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെ വിരുന്നിലെ ലോകായുക്തയുടെ സാന്നിധ്യത്തെയാണ് പരാതിക്കാരൻ ചോദ്യം ചെയ്യുന്നത്

മുഖ്യമന്ത്രിയുടേയും ഗവർണ്ണറുടേയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും അനാവശ്യവിവാദമാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. പക്ഷെ മുഖ്യമന്ത്രിയുടെ വിരുന്നിലെ ലോകായുക്ത സാന്നിധ്യം പരമാവധി മറച്ചുവെക്കാൻ സർക്കാർ ശ്രമിച്ചത് വിവാദത്തെ ശക്തമാക്കുന്നു. പരിപാടിയെ കുറിച്ചുള്ള പിആർഡി വാർത്താകുറിപ്പിൽ പങ്കെടുത്തുവരുടെ പട്ടികയിൽ ലോകായുക്തയുടെ പേര് ഇല്ല. ചാനലുകൾക്ക് പിആർഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയിരുന്നു.