ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണ നിർവഹണത്തിനായി അഡ്ഹോക് കമ്മിറ്റി രൂപീകരിക്കാൻ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ കത്തയച്ചു. കായിക താരങ്ങളുടെ സമ്മർദത്തിന് പിന്നാലെ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കേന്ദ്ര സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് നിര്‍ദ്ദേശം. ഗുസ്തി താരങ്ങൾക്ക് സമയം നൽകാതെ മത്സരങ്ങൾ പ്രഖ്യാപിച്ചതും പുതിയ ഭരണ സമിതി പഴയ ഭാരവാഹികളുടെ പിടിയാലാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പത്മശ്രീ അടക്കം താരങ്ങൾ തിരികെ നൽകിയതോടെ പ്രതിരോധത്തിലായതോടെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ.
Malayalam News Highlights: ശബരിമലയിൽ തിരക്ക്, ഇന്നലെ എത്തിയത് 97000 ഭക്തര്‍

ശബരിമലയിൽ വൻ ഭക്തജന തിരക്ക് തുടരുന്നു. ഇന്നലെ മാത്രം സന്നിധാനത്ത് ദർശനത്തിന് എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദർശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. പുല്ലുമേട് കാനനപാത വഴിയും ഭക്തജന പ്രവാഹം തുടരുകയാണ്. ഭക്തജന തിരക്ക് കാരണം പമ്പയിൽ കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി
ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന് കേന്ദ്രമന്ത്രിയുടെ കത്ത്
നിയുക്ത മന്ത്രി ഗണേഷ് കുമാര്‍ എൻഎസ്എസ് ആസ്ഥാനത്ത്, സുകുമാരൻ നായരുമായി കൂടിക്കാഴ്ച
നിയുക്ത മന്ത്രി ഗണേഷ് കുമാര്‍, എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മന്നം സമാധിയിൽ ഗണേഷ് കുമാറും സുകുമാരൻ നായരും ഒന്നിച്ച് പ്രാർഥന നടത്തി. ഗണേഷിന് മന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുകുമാരൻ നായരുടെ പ്രതികരണം. ഗണേഷ് ഒരിക്കലും എൻ എസ് എസിന് എതിരാകില്ല.
വനിത ഓട്ടോ ഡ്രൈവറെ വിലക്കി സിഐടിയു
നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ വനിത ഓട്ടോ ഡ്രൈവറെ വിലക്കി സി ഐ ടി യു യൂണിയൻ. തിരുവനന്തപുരം കാട്ടായിക്കോണം ജംഗ്ഷനിൽ ഓട്ടോ ഓടുന്ന രജനിക്കാണ് ദുരനുഭവം ഉണ്ടായത്. രജനി 8 വർഷമായി സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നം മൂലമാണ് നവകേരള സദസിൽ പങ്കെടുക്കാതിരുന്നതെന്നാണ് രജനി പറയുന്നത്.
എസ് ഐക്ക് സസ്പെൻഷൻ
സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ് ഐക്ക് സസ്പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്ഐ എന്‍ ശ്രീജിത്തിനെയാണ് തൃശൂര്‍ റേഞ്ച് ഡി ഐ ജി സസ്പെന്‍റ് ചെയ്തത്. മലപ്പുറം എസ് പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. Read More
കണ്ണൂരില്‍ സ്ഫോടനം; കുട്ടികൾ അടക്കം 3 പേര്‍ക്ക് പരിക്ക്
കണ്ണൂർ പാട്യത്ത് ആക്രി സാധനങ്ങൾ വേർതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. അസം സ്വദേശി ഷഹീദ് അലിക്കും മക്കൾക്കുമാണ് പരിക്കേറ്റത്. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം.
ആളെക്കൊല്ലി കടുവ ഇനി 'രുദ്രൻ'
വയനാട്ടിലെ ആളെക്കൊല്ലി കടുവയ്ക്ക് പേരിട്ടു. രുദ്രൻ എന്നാണ് പേര് കടുവയ്ക്ക് പേരിട്ടത്. പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലാണ് നിലവില്‍ കടുവ. കടുവയുടെ മുഖത്തെ മുറിവ് കഴിഞ്ഞ ദിവസം തുന്നിക്കെട്ടിയിരുന്നു. മൂന്നാഴ്ചയെടുക്കും മുറിവ് പൂർണമായും ഉണങ്ങാൻ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29 ന്
മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രി സ്ഥാനം രാജിവച്ചു. നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ഗതാഗത വകുപ്പ് മന്ത്രി ആണ് ആന്റണി രാജു. പുതിയ മന്ത്രിമാരുടെ 29 ന് സത്യപ്രതിജ്ഞ ചെയ്യും. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയതായി മന്ത്രിസഭയിലേക്കെത്തുന്നത്.
ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം
തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 10 താഴ്ചയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽപെട്ട ഒരാളെ പുറത്തെടുത്തു.
മന്ത്രി ആന്റണി രാജു രാജിക്കത്ത് നൽകി
മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രി ആൻണി രാജു രാജി വെച്ചു. മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് നൽകി. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കെഎസ്ആർടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.
11 സബ്സിഡി ഉത്പന്നങ്ങൾ എത്തിയതായി സപ്ലൈകോ
സബ്സിഡി ഉത്പന്നങ്ങൾ എത്തിതുടങ്ങിയതായി സപ്ലൈകോ അറിയിച്ചു. 11 സബ്സിഡി ഇനങ്ങളാണ് എത്തിയതായി സപ്ലൈകോ അറിയിച്ചിരിക്കുന്നത്. സാധനങ്ങൾ എത്തിക്കുന്ന കരാറുകാർക്ക് കുടിശിക കൊടുത്തതോടെ ഇന്നലെ രാത്രിയോടെയാണ് ലോഡ് എത്തിച്ചത്.
അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും ഇന്ന് രാജിവെക്കും
മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഇന്ന് രാജിവെക്കും. നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ഗതാഗത വകുപ്പ് മന്ത്രി ആണ് ആന്റണി രാജു. മന്ത്രിമാർ ക്ലിഫ് ഹൗസിലെത്തി ഉടൻ മുഖ്യമന്ത്രിയെ കാണും.
കപ്പലിന് നേരെ ഡ്രോൺ ആക്രമണം
ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പൽ ഡ്രോൺ ആക്രമണത്തിന് ഇരയായ സംഭവത്തിൽ അമേരിക്കയുടെ ആരോപണം നിഷേധിച്ച് ഇറാൻ. ആക്രമണവുമായി പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഡ്രോൺ ആക്രമണവുമായി ബന്ധമില്ലെന്ന് വിദേശകാര്യ സഹമന്ത്രി അലി ബഘേരി പറഞ്ഞു. ഹൂതികളുടെ പ്രവർത്തനങ്ങളുമായി സർക്കാരിനെ ബന്ധപ്പെടുത്തേണ്ടെന്നും അലി ബഘേരി ചൂണ്ടിക്കാട്ടി.
ഹർഷിന സമരസമിതി ഹൈക്കോടതിയിലേക്ക്
ശസ്ത്രക്രിയക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഹർഷിന സമരസമിതി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തീരുമാനം. കോടതി ചെലവിനുള്ള പണം നാട്ടുകാരിൽ നിന്ന് പിരിച്ചെടുക്കുമെന്നും പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകുമെന്നും ഹർഷിന വ്യക്തമാക്കി.
വാഹനാപകടത്തിൽ മരണം
പാലക്കാട് ചിറ്റൂർ അമ്പാട്ട് പാളയത്തിന് സമീപം ഇരുചക്ര വാഹനത്തിൽ കാറിടിച്ച് ഒരാൾ മരിച്ചു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന നല്ലേപ്പിള്ളി പാറക്കൽ സ്വദേശി മണികണ്ഠൻ (43) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മണികണ്ഠന്റെ ശരീര ഭാഗങ്ങൾ ചിന്നിത്തെറിച്ചു. ഇരുചക്ര വാഹനം പൂർണമായും കത്തി നശിച്ചു. കാർ യാത്രികരായ നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്. പുലർച്ചെ 3.45 ഓടെയാണ് അപകടമുണ്ടായത്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്.
വീണ്ടും ചര്‍ച്ച
മല്ലികാർജ്ജുൻ ഖർഗയെ വീണ്ടും ചർച്ചക്ക് ക്ഷണിച്ച് ഉപരാഷ്ട്രപതി. നാളെ വൈകിട്ട് നാല് മണിക്ക് ചർച്ച നടക്കും. പാർലമെൻറിൽ ഉപരാഷ്ട്രപതി പലകുറി ചർച്ചക്ക് ക്ഷണിച്ചിരുന്നെങ്കിലും ഖർഗെ നിഷേധിച്ചിരുന്നു
രാമക്ഷേത്രം ലോക്സഭ തെരഞ്ഞെടുപ്പിൽ വിഷയമാക്കാൻ ബിജെപി
രാമക്ഷേത്രം ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം. സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കാൻ ബി ജെ പി ഭാരവാഹി യോഗത്തിൽ മോദി നിര്‍ദ്ദേശം നൽകി. പ്രതിഷ്ഠാ ദിനത്തിൽ പരമാവധി ലൈവ് സംപ്രേഷണം ജനങ്ങളെ കാണിക്കണമെന്നും തീരുമാനമുണ്ട്. ജനുവരി 15 മുതലുള്ള പ്രചാരണത്തിൽ മോദിയും പങ്കെടുക്കും.
ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി
കോഴിക്കോട് കൂളിമാട് നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി. പെട്രോൾ പമ്പ് ജീവനക്കാരൻ സൂരജിന് പരിക്കേറ്റു. കാലിന് സാരമായി പരിക്കേറ്റ സൂരജിനെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇന്ധനം അടിക്കുന്ന മെഷീൻ പൂർണമായും തകർന്നു. ഇന്ന് പുലർച്ചെ 2.45 നാണ് അപകടം നടന്നത്. ടൂറിസ്റ്റ് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല