Asianet News MalayalamAsianet News Malayalam

ഇന്റിഗോയെ ലക്ഷ്യമിട്ട് വ്യാപക വാഹന പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പ്: മറ്റ് വിമാനക്കമ്പനികൾക്കും വെല്ലുവിളി

ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇന്റിഗോ ബസ് വകുപ്പ് പിടിച്ചെടുത്തത്

Kerala MVD to inspect all Indigo vehicles
Author
Thiruvananthapuram, First Published Jul 20, 2022, 6:59 AM IST

തിരുവനന്തപുരം: വാഹനനികുതി അടക്കാത്തതിൽ കോഴിക്കോട്ട് ഇൻഡിഗോ വിമാന കമ്പനിയുടെ ബസ്സ് കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ പരിശോധന വ്യാപകമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. നികുതി ഒടുക്കാതെ ഇൻഡിഗോയുടെ എത്ര വാഹനങ്ങൾ ഓടുന്നുണ്ട് എന്ന് പരിശോധിക്കും. വിമാനത്താവളത്തിനകത്ത് ഓടുന്ന വാഹനങ്ങൾക്ക് റജിസ്ട്രേഷൻ വേണ്ട. എന്നാൽ ഇപ്പോൾ പിടികൂടിയ വണ്ടി നേരത്തെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ നികുതി അടച്ചിട്ടില്ല. ഇത്തരത്തിൽ മറ്റ് എയർലൈൻസിന്‍റെ വാഹനങ്ങളും ഓടുന്നുണ്ടോ എന്നും പരിശോധിക്കും.

ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇന്റിഗോ ബസ് വകുപ്പ് പിടിച്ചെടുത്തത്. കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‍ലന്‍ഡ് ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർടിഒ അധികൃതർ അറിയിച്ചു. എയർപോർട്ടിനുള്ളില്‍ യാത്രക്കാർക്ക് ആയി സർവീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്.  40,000 രൂപയാണ് കമ്പനി നികുതിയായി അടയ്ക്കാനുള്ളത്. സര്‍വീസ് സെന്‍ററില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. 

ഇൻഡിഗോ എയർലൈൻസ് ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചു. ഇൻഡിഗോ ബസ് പിടിച്ചിട്ടത് അൽപത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നും സുധാകരൻ പറഞ്ഞു. ഇൻഡിഗോ ബസിനെതിരായ നടപടി മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന പരാമർശത്തിന് അടിവരയിടുന്ന നടപടിയാണെന്നായിരുന്നു സതീശൻ പറഞ്ഞത്. മോദി ഭരണവും പിണറായി ഭരണവും തമ്മിൽ എന്താണ് വത്യാസമെന്നും വിവാദങ്ങൾ ഉണ്ടാക്കുന്നത് സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios