ഗവര്‍ണര്‍ രാജിവച്ച് പോയില്ലെങ്കിൽ തെരുവിലിറങ്ങി നടക്കാനാവില്ലെന്നായിരുന്നു കെ മുരളീധരന്റെ ഭീഷണി മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങളെന്ന് മറുപടി കുറിപ്പിൽ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗവര്‍ണ‍റെ തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് എതിരെ കെ സുരേന്ദ്രൻ രംഗത്ത്. കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്നാണ് കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് എതിരായിരുന്നു കെ മുരളീധരന്റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങൾ. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി," എന്ന് കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

കടുത്ത ഭാഷയിലാണ് കെ മുരളീധരൻ എംപി ഗവര്‍ണര്‍ക്കെതിരായ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. ആരിഫ് മുഹമ്മദ് ഖാൻ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കിൽ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാൻ സമ്മതിക്കില്ലെന്ന് വടകര എംപി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും കെ മുരളീധരൻ പ്രസംഗത്തിൽ വിമര്‍ശിച്ചിരുന്നു. കോഴിക്കോട് കുറ്റ്യാടിയിൽ നിന്നാരംഭിച്ച ദേശരക്ഷാ ലോങ് മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പ്രസംഗം.