Asianet News MalayalamAsianet News Malayalam

അധികാരമേറ്റ് രണ്ടാം പിണറായി സർക്കാർ; ആരോഗ്യ-വിദ്യാഭ്യാസ-പാർപ്പിട മേഖല കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപനം

ജനത്തിന് താൽപ്പര്യം അർത്ഥ ശൂന്യമായ വിവാദത്തിൽ അല്ല പകരം വികസനത്തിലാണ്. ജന പങ്കാളിത്തത്തോടെ ആണ് സർക്കാർ പ്രതിസന്ധികളെ അതിജീവിച്ചതെന്നും മുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം

kerala pinarayi vijayan second ministry first press meet  pinarayi cabinet
Author
Kerala, First Published May 20, 2021, 7:39 PM IST

തിരുവനന്തപുരം: തുടർ ഭരണം സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനത്തിന് താൽപ്പര്യം അർത്ഥ ശൂന്യമായ വിവാദത്തിൽ അല്ല പകരം വികസനത്തിലാണെന്നും ജന പങ്കാളിത്തത്തോടെ ആണ് സർക്കാർ പ്രതിസന്ധികളെ അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട് കഴിഞ്ഞ അഞ്ച് വർഷം നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാവുന്നത്.പ്രകടന പത്രിക വാഗ്ദാനങ്ങൾ നടപ്പാക്കും. ആരോഗ്യ വിദ്യാഭ്യാസം പാർപ്പിടം സാമൂഹ്യ നീതി മേഖല കൂടുതൽ ശക്തിപ്പെടുത്തും. 5 വർഷം കൊണ്ട് അതി ദാരിദ്ര്യം ഇല്ലാതാക്കും. ഉന്നത വിദ്യാഭ്യാസ നവീകരണത്തിന് പുതിയ നയം കൊണ്ട് വരും. മികച്ച തൊഴിലുകൾ സൃഷ്ടിക്കും. അടുത്ത 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം വികസിത രാജ്യങ്ങൾക്ക് സമാനമാക്കും. ഒരാളെയും ഒഴിച്ച് നിർത്താത്ത വികസനം കൊണ്ട് വരും. 

വിളകളുടെ ഉത്പാദനം ലക്ഷ്യം വെച്ച് കൂട്ടും. ശാസ്ത്രീയ കൃഷി രീതിക്ക് പദ്ധതി കൊണ്ട് വരും. അഞ്ച് വര്ഷം കൊണ്ട് പൊതു മേഖല സ്ഥാപനങ്ങളെ നവീകരിക്കും.  5 വർഷം കൊണ്ട് മാലിന്യ രഹിത കേരളം സൃഷ്ടിക്കും. മുൻഗണന നൽകുന്ന പ്രധാന മേഖല ഉന്നത വിദ്യാഭ്യാസമേഖലയിലാകുമെന്നും  ഓൺലൈൻ കോഴ്സുകൾ അന്തർ സർവകലാശാലകളുടെ സഹായത്തോടെ തുടങ്ങുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ 

ഇന്നത്തെ കേരളം രൂപപ്പെട്ടതിന് ആധാരമായ സമര മുന്നേറ്റങ്ങളെയാകെ സ്മരിക്കേണ്ട ഘട്ടമാണിത്. ഐക്യ കേരളത്തിലെ ആദ്യ സർക്കാർ ഇഎംഎസിന്റെ നേതൃത്വത്തിൽ വന്നപ്പോൾ ജനത്തിന് വലിയ പ്രതീക്ഷയായിരുന്നു. ഇന്ന് അഭിമാനപൂർവം ഉയർത്തിക്കാട്ടുന്ന സാമൂഹ്യ പുരോഗതിയുടെ അടിത്തറയാണ് ആ സർക്കാർ പാകിയത്. ആ സർക്കാരിനെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചില്ല. പിന്നീടിങ്ങോട്ട് ഇടതുപക്ഷം നയിച്ച എല്ലാ സർക്കാരുകളും നാടിന് വേണ്ടി നവീന മാറ്റങ്ങൾ വരുത്തി. ജനത്തിന് വേണ്ടി ദീർഘകാല നയപരിപാടി ആവിഷ്കരിച്ചു. അവയുടെ തുടർച്ച ഭരണമാറ്റത്തോടെ ഇല്ലാതാവുന്ന അനുഭവമാണ് പലപ്പോഴും ഉണ്ടായത്.

 ഇടതുപക്ഷത്തിന്റെ തുടർഭരണം കേരള ചരിത്രത്തിലെ സമുജ്ജ്വലമായ പുതിയ തുടക്കമാണ്. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട് കഴിഞ്ഞ അഞ്ച് വർഷം നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാവുന്നത്.

കേരള വികസനത്തിന്റെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പഴയ നേട്ടങ്ങളെ ഉറപ്പിച്ച് നിർത്താനുമാണ് കഴിഞ്ഞ അഞ്ച് വർഷം പരിശ്രമിച്ചത്. കാർഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയെല്ലാം പ്രധാന ലക്ഷ്യമായിരുന്നു. സമ്പദ് ഘടനയിലെ പരിമിത വിഭവങ്ങളെ ഉൽപ്പാദന ക്ഷമവും സാമൂഹിക പ്രാധാന്യമുള്ള പദ്ധതികൾക്കായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് സർക്കാർ നടപ്പാക്കിയത്. കിഫ്ബി രൂപീകരണം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ എടുത്തുപറയണം. ഇത് കേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പായി. 

ഓരോ വർഷവും പൂർത്തിയാക്കിയ വാഗ്ദാനം പ്രോഗ്രസ് റിപ്പോർട്ടായി ജനത്തിന് മുന്നിൽ അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായി. പൊതുമേഖലയെ നഷ്ടത്തിൽ നിന്ന് മോചിപ്പിച്ച് ലാഭത്തിലേക്ക് തിരികെ കൊണ്ടുവന്നു. മുടങ്ങിക്കിടന്ന ഗെയ്ൽ പൈപ്പ് ലൈൻ, ദേശീയപാതാ, വൈദ്യുതി പ്രസരണ പദ്ധതികൾ യാഥാർത്ഥ്യമാക്കി.

കെ ഫോൺ പോലെ ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ട് പോയി. സ്റ്റാർട്ടപ്പ് രംഗത്ത് കുതിപ്പുണ്ടാക്കി. ഓഖിയും നിപ്പയും വിഷമിപ്പിച്ചു. ഏറ്റവും വിഷമം അനുഭവിക്കുന്നവരടക്കം ഒന്നുചേർന്നാണ് പ്രളയത്തെ അതിജീവിച്ചത്. പിന്നീടാണ് കൊവിഡ് വ്യാപനം ഉണ്ടായത്. അത് പരിഹരിക്കുന്നതിനുള്ള പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയാണ്. ജനജീവിതം ലോക്ഡൗണിൽ താളം തെറ്റു. അത് മറികടക്കാനുള്ള സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കുന്ന പദ്ധതികൾ ആദ്യം കേരളം നടപ്പാക്കി. 20000 കോടിയുടെ പാക്കേജിനും തുടർന്ന് നാട്ടിലെ ഉൽപ്പാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ പരിഹരിക്കാനായി.

മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചുനിൽക്കുന്ന പാരമ്പര്യം സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടു. സിഎഎ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. മതസൗഹാർദ്ദത്തിന്റെ നാടായി കേരളത്തെ നിലനിർത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായെന്നത് കഴിഞ്ഞ അഞ്ച് വർഷത്തെ നേട്ടമാണ്. പ്രകടന പത്രികയിലെ 600 ൽ 580 ഉം നേടിയത് പ്രതിസന്ധി മറികടന്നാണ്. ഈ നേട്ടങ്ങളെ തമസ്കരിക്കാൻ പലതും നടന്നു. ജനത്തിന് താത്പര്യം അർത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ്. അനാവശ്യ സംഘർഷമല്ല, സമാധാനപരമായ ജീവിതമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധമാകുന്നുവോ അവർക്കൊപ്പമായിരിക്കും ജനം എന്ന് കൂടി തെരഞ്ഞെടുപ്പ് ഫലം ഓർമ്മിപ്പിക്കുന്നു. അതിനെ മറികടക്കാൻ ജാതി-മത വികാരം വലിയ തോതിൽ കുത്തിപ്പൊക്കിയാൽ അതിനോടൊപ്പം നിൽക്കാൻ ജനം തയ്യാറാകില്ല. 

മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് വിളിക്കാൻ കാരണമായത് അവർ കാണിച്ച ത്യാഗപൂർണമായ രക്ഷാദൗത്യമാണ്. ജനം ജാഗ്രതയോടെ പ്രതികരിച്ചിരുന്നില്ലെങ്കിൽ നിപ്പയെ തടഞ്ഞുനിർത്താൻ കഴിയില്ലായിരുന്നു. കേരളത്തിന്റെ പുരോഗതിക്ക് അടിത്തറ പാകിയ വൻകിട പദ്ധതികൾ സാക്ഷാത്കരിക്കുന്നതിനും ജനം പൂർണ പിന്തുണ നൽകി.

കൊവിഡ് കാലത്ത് കേരളം വേറിട്ടുനിൽക്കുന്നത് പ്രതിരോധം ജന പങ്കാളിത്തമുള്ള പ്രക്രിയയായി മാറ്റിയെടുത്തത് കൊണ്ടാണ്. ജനത്തിന്റെ പിന്തുണയാണ് സർക്കാരിന്റെ കരുത്ത്. ജനത്തിനൊപ്പമാണ് ജനങ്ങൾക്ക് വേണ്ടിയാണ് ഈ സർക്കാർപ്രവർത്തിക്കുക. ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. അതിനുപകരിക്കുന്ന കർമ്മ പദ്ധതിയാണ് എൽഡിഎഫ് വിഭാവനം ചെയ്തത്. 50 ഇന പ്രധാന പരിപാടികളും 900 അനുബന്ധ വാഗ്ദാനങ്ങളുമാണ് മുന്നോട്ട് വെച്ചത്. അവർ പൂർണമായി നടപ്പാക്കി മുന്നോട്ട് പോകും.

വിവിധ രംഗങ്ങളിലെ നേട്ടങ്ങൾ ശക്തിപ്പെടുത്തു. സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി, സ്ത്രീസുരക്ഷ, എന്നിവയെ കൂടുതൽ ശാക്തീകരിക്കാൻ നടപടിയെടുക്കും. സമ്പദ് ഘടനയിലെ ഉൽപ്പാദന ശേഷി വർധിപ്പിക്കും. ശാസ്ത്രം ഐടി, നൈപുണ്യവിദ്യ എന്നിവയെ പ്രയോജനപ്പെടുത്തി നൂതന വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയെ മെച്ചപ്പെടുത്തു.

സംസ്ഥാനത്തെ അതിദാരിദ്ര്യം അഞ്ച് വർഷം കൊണ്ട് ഇല്ലാതാക്കും. ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി അവരെ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ രംഗത്തിന് പ്രത്യേക നയം രൂപപ്പെടുത്തും. ആധുനിക സമ്പദ് ഘടനയിലെ മികച്ച തൊഴിലുകൾ സൃഷ്ടിക്കും. ആധുനികവും മികച്ച തൊഴിൽ ശേഷിയുമുള്ള സമ്പദ് ഘടനയുണ്ടാക്കും. 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കും. ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തും. തൊഴിലവസരം കൂടുതൽ ഉറപ്പാക്കും. ഒരാളെയും ഒഴിച്ചുനിർത്താത്ത വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കും. 

കാർഷിക മേഖലയിൽ ഓരോ വിളയുടെയും ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യം നിശ്ചയിക്കും. നെല്ലിന്റെയും പച്ചക്കറിയുടെയും ഉൽപ്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷിയുണ്ട്. സഹകരണ മേഖലയുമായും ഫാർമർ പ്രൊഡ്യൂസർ കമ്പനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും. മൂല്യവർധനവിനും മാർക്കറ്റിങിനും ശ്രദ്ധ കേന്ദ്രീകരിക്കും. നാളികേരത്തിന്റെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും സംസ്കരണത്തിന് വ്യവസായ ശാലകളുടെ ശ്രേണി സജ്ജമാക്കും. ഭൂവിനിയോഗ പദ്ധതി, വിള പദ്ധതി, തണ്ണീർത്തട പദ്ധതി എന്നിവ ആവിഷ്കരിച്ച് ആസൂത്രണം നടത്താൻ തദ്ദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികൾ ഒരുക്കും. വേനൽക്കാലത്ത് വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കും. മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികൾ ഒരുക്കും. വേനൽക്കാലത്ത് വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കും. കൃഷിഭവനുകളെ സ്മാർട്ട് കൃഷിഭവനുകളാക്കി അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയർത്തും. കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളാകെ പരിഷ്കരിക്കും.

സംസ്ഥാനത്തെ വനഭൂമിയുടെ അതിർത്തികൾ കൃത്യമായി രേഖപ്പെടുത്തും. 2025 ഓടെ പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക ലക്ഷ്യം. മാംസം, മുട്ട എന്നിവയുടെ ഉൽപ്പാദനത്തിൽ മികച്ച വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കും. ഉൾനാടൻ മത്സ്യകൃഷിയിൽ കൃത്യമായ ലക്ഷ്യം വെച്ച് മുന്നേറും. പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കും. വ്യവസായ വികസനം ആസൂത്രണം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പാക്കും. സമ്പൂർണ ശുചിത്വം കൈവരിക്കുന്നതിന് എല്ലാ തലത്തിലും യോജിച്ച് പ്രവർത്തിക്കാനുള്ള സാധ്യത ഒരുക്കും.  വ്യവസായ ഇടനാഴി, തുറമുഖം, ലോജിസ്റ്റിക്സ്, ഉൾനാടൻ ജലഗതാഗതം എന്നിവയുടെ വികസനത്തിലുടെ വ്യവസായ വളർച്ച ഉറപ്പാക്കും. പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം ശക്തിപ്പെടുത്തും. കൂടുതൽ മൂല്യവർധനവിനും നടപടിയെടുക്കും. ഐടി വകുപ്പ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഐടി വ്യവസായം എന്നിവ വഴി കേരളത്തിൽ നിക്ഷേപിക്കാനോ പഠിപ്പിക്കാനോ തൊഴിൽ ചെയ്യാനോ ആഗ്രഹിക്കുന്നവരെ തമ്മിൽ ബന്ധിപ്പിക്കും. ഐടി വിദ്യാർത്ഥികളെ പഠിപ്പിക്കാനും മാർഗനിർദ്ദേശം നൽകാനും ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ ഉപയോഗിക്കാവുന്ന മാർഗരേഖ ആറ് മാസത്തിനുള്ളിൽ തയ്യാറാക്കും.

മൂന്ന് മുതൽ അഞ്ച് വർഷം കൊണ്ട് ഐടി കയറ്റുമതി മൂല്യം ഇരട്ടിപ്പിക്കുക ലക്ഷ്യം. ഇതിനായി ഐടിയിലെ പ്രത്യേക ഉപമേഖലകൾ കണ്ടെത്തി നൈപുണ്യ വികസനവും നിക്ഷേപ പ്രോത്സാഹനവും നടത്തും. വികേന്ദ്രീകൃത തൊഴിലിനും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും ഐടി അനേകം അവസരം നൽകുന്നുണ്ട്. സ്ത്രീകൾക്ക് കടന്നുവരാൻ ഇത് സാധ്യത വർധിപ്പിക്കുന്നു. സ്ത്രീകളുടെ നൈപുണ്യ വികസനത്തിനും അവർക്ക് അനുയോജ്യമായ തൊഴിലുമായി അവരെ ബന്ധിപ്പിക്കുന്നതിനും പ്രത്യേക പരിപാടികൾ നടത്തും.

രാജ്യത്തിന് അകത്തും പുറത്തുമുള്ള സാങ്കേതിക വിദ്യ സ്ഥാപനങ്ങളുമായി കേരളത്തിലെ അക്കാദമിക് സ്ഥാപനങ്ങൾ സഹകരിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗീയ അമിതാധികാര ശക്തികളും ലക്ഷ്യമിട്ടിട്ടുണ്ട്. ഇത്തരം ദേശീയ തലത്തിലുള്ള നിലപാടുകൾക്ക് ബദൽ മാർഗം മുന്നോട്ട് വെക്കും. ഓരോ വിജ്ഞാനശാഖയുടെയും കാര്യക്ഷമത ഉറപ്പാക്കും. അതിന് അനുയോജ്യമായ കോഴ്സുകൾ ആരംഭിക്കും. ശ്രേഷ്ഠ കേന്ദ്രങ്ങളും വകുപ്പുകളും സജ്ജമാക്കും. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആവശ്യങ്ങളോട് സുതാര്യമായി പ്രതികരിക്കുന്ന വിധത്തിൽ ഭരണകാര്യങ്ങളിൽ അയവ് വരുത്തും.

അധ്യാപനത്തിനും ഗവേഷണത്തിനും വിദ്യാർത്ഥികളുടെ കൈമാറ്റത്തിനുള്ള എക്സ്ചേഞ്ച് ദേശീയ അന്താരാഷ്ട്ര തലത്തിൽ വികസിപ്പിച്ചെടുക്കും. സാങ്കേതിക വിദ്യയിൽ അടിസ്ഥാനമായ അധ്യയനം സംസ്ഥാനത്ത് ആവിഷ്കരിക്കാൻ പഠനം നടത്തും. 

ഓൺലൈൻ കോഴ്സുകൾ വികസിപ്പിക്കാൻ അന്തർ സർവകലാശാല സംഘങ്ങളെ ചുമതലപ്പെടുത്തും. വിവിധ വകുപ്പുകളുടെ പൂൾ ഉണ്ടാക്കും. ലൈബ്രറികളും സജ്ജമാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹിക നീതിയും സന്തുലിതാവസ്ഥയും ഉറപ്പാക്കും.
ഓരോ കലാലയത്തിനും പ്രത്യേകം പരിപാടികൾ ആവശ്യങ്ങൾ കണക്കാക്കി തയ്യാറാക്കാം. ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കും. സെക്കണ്ടറി തലം വരെ ശാസ്ത്രീയ അവബോധവും മതനിരപേക്ഷ മൂല്യങ്ങളും ഉണർത്തും വിധം പാഠ്യപദ്ധതി നവീകരിക്കും. ഏറ്റവും ആധുനികമായ ശേഷി വികസന പരിപാടികൾ യുവാക്കൾക്ക് ലഭ്യമാക്കും.

പുതിയ സാധ്യത ഉയർന്നുവരുന്ന മേഖലകളിൽ സ്ത്രീകൾക്കും യുവാക്കൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങളുടെയും ശേഷി വികസനത്തിന് ശ്രമിക്കും. പരിശീലനത്തെ ഇപ്പോഴുള്ള തൊഴിൽ കമ്പോളത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ശേഷി വികസിപ്പിക്കും. നിലവാരമുള്ള അപ്പല്ലേറ്റ് സംവിധാനങ്ങൾ ഒരുക്കും. തൊഴിലുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ പ്രാപ്യത വർധിപ്പിക്കും.
 ഖരമാലിന്യ സംസ്കരണത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകും. വരുന്ന 5 വർഷം കൊണ്ട് മാലിന്യ രഹിത കേരളം നടപ്പാക്കും.  അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കും. തിരികെ വന്ന പ്രവാസികൾ പുതിയ സംരംഭങ്ങൾക്ക് അവസരം തേടുകയാണ്. അവർക്ക് സഹായം നൽകാൻ വ്യവസ്ഥാപിത മാർഗ്ഗങ്ങൾ ഒരുക്കും. സംസ്ഥാനത്ത് സ്ത്രീകളുടെ പദവി ഉയർത്താൻ മുൻഗണന നൽകും. ജെന്റർ ബജറ്റിങ് ശക്തിപ്പെടുത്തും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം കുറയ്ക്കാൻ ജനകീയ ഇടപെടലിന് രൂപം നൽകും. പൊതുവായ വികസനത്തിന്റെ നേട്ടം വേണ്ടത്ര ലഭിക്കാത്ത പട്ടികജാതി-വർഗ വിഭാഗങ്ങൾ മത്സ്യത്തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ പരിഹരിക്കും. 

വിപുലീകൃതമായ വയോജന സൗകര്യം ഉറപ്പാക്കി സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കും. പ്രത്യേക സാന്ത്വന പരിചരണ പരിപാടി ആവിഷ്കരിക്കും. സർക്കാർ സർവീസിലെ ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യും. പൊതുമേഖലാ റിപ്പോർട്ടിങ് ബോർഡ് രൂപീകരിക്കും. പാരിസ്ഥിതിക സൗഹാർദ്ദപരമായ സുസ്ഥിര വികസനമായിരിക്കും കേരളം സ്വീകരിക്കുക. കേരളം ഉയർത്തിക്കൊണ്ടുവന്ന മതനിരപേക്ഷ കാഴ്ചപ്പാടുകളെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. ജനം തമ്മിലുള്ള പരസ്പര ബന്ധം ഉയർത്തുന്നതിനുള്ള സാംസ്കാരിക മുന്നേറ്റത്തിന് സർക്കാർ രൂപം നൽകും.

അന്താരാഷ്ട്ര തലത്തിലെ സാധ്യതകൾ ഉറപ്പാക്കുന്നതിനൊപ്പം നാട്ടിലെ യുവതീ യുവാക്കൾക്ക് കേരളത്തിൽ തൊഴിലുറപ്പാക്കാനുള്ള പ്രവർത്തനത്തിന് ഊന്നൽ നൽകും. കേരളത്തെ വൈജ്ഞാനിക കേന്ദ്രമാക്കും. ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിക്കാവും ശ്രമിക്കുക. ഈ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. അതിദാരിദ്ര്യ ലഘൂകരണത്തിനായി വിശദമായ സർവേ നടത്തും. ക്ലേശ ഘടകങ്ങൾ ലഘൂകരിക്കാൻ നിർദ്ദേശം സമർപ്പിക്കുക. അതിനായി തദ്ദേശ വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. എല്ലാവർക്കും ഭവനമെന്ന ലക്ഷ്യം കൈവരിക്കാൻ വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കി. എന്നാൽ ജപ്തി നടപടികളിലൂടെ ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുന്നുണ്ട്. അതൊഴിവാക്കാൻ ശാശ്വതമായ നിയമ നിർമ്മാണം ആലോചിക്കും.

ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, വിദഗ്ദ്ധ അഭിഭാഷകൻ എന്നിവരടങ്ങുന്ന സമിതി ജൂലൈ 15 നകം റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തി. ഗാർഹിക ജോലികൾ ചെയ്യുന്ന സ്ത്രീകൾക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ സ്മാർട്ട് കിച്ചൺ വാഗ്ദാനവും നൽകിയിരുന്നു. വീട്ടുജോലി എടുക്കുന്നവരെ സംരക്ഷിക്കുന്ന പദ്ധതിയാണ്. ഇതിന് ചീഫ് സെക്രട്ടറിഅടങ്ങിയ സമിതിക്ക് ചുമതല നൽകി. 

20 ലക്ഷം അഭ്യസ്ത വിദ്യർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുടെ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15 നകം റിപ്പോർട്ട് നൽകാൻ കെഡിസ്കിനെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കാനുള്ള തുടർ പ്രവർത്തനം നടത്തും. സർക്കാരിന്റെ എല്ലാ സേവനങ്ങളും ജനത്തിന്റെ അവകാശമാണ്. ഓരോ തീരുമാനവും ജനത്തിന് വേണ്ടിയുള്ളതാണ്. അത് ജനത്തിന് വേണ്ടിയുള്ളതാകണം. സർക്കാർ സേവനം ഓൺലൈനായി വീട്ടുപടിക്കലെത്തും. ഒക്ടോബർ രണ്ടിന് ഈ പദ്ധതി നിലവിൽ വരും വിധം അന്തിമരൂപം നൽകാൻ തീരുമാനിച്ചു. ഐടി സെക്രട്ടറിയും വിദഗ്ദ്ധരും അടങ്ങിയ സമിതിയാണ് ഇതിന് അന്തിമ രൂപം നൽകുക. 

ഇ-ഓഫീസ്, ഇ-ഫയൽ പദ്ധതികൾ കൂടുതൽ വിപുലമായി നടപ്പാക്കും. ചീഫ് സെക്രട്ടറി, ഫൈനാൻസ് അഡീഷണൽ ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ ഏകജാലക സംവിധാനം വേണം. അതിനൊരു ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി വേണം. ഇതിനൊരു നിയമ നിർമ്മാണം വേണം. അതിന് വേണ്ടി ഉദ്യോഗസ്ഥ തല സമിതിയെ ചുമതലപ്പെടുത്തി.15ാം കേരള നിയമസഭയുടെ ആദ്യ സമ്മേശനം 24,  25 തീയതികളിൽ വിളിച്ചുചേർക്കും. പ്രോ ടൈം സ്പീക്കറായി കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനെ നിയമിക്കാൻ ശുപാർശ ചെയ്തു. അഡ്വ കെ ഗോപാലകൃഷ്ണ കുറുപ്പ് അഡ്വ ജനറൽ. അഡ്വ ടിഎ ഷാജി ഡിജിപി. [8:27 പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷ്. പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത് ദിനേശൻ തുടരും. 

 

Follow Us:
Download App:
  • android
  • ios