സംസ്ഥാനത്തെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല; 22 ന് തന്നെ തുടങ്ങും
കംപ്യൂട്ടര്‍ സയന്‍സ് വിഷയത്തിലെ പ്രാക്ടിക്കൽ പരീക്ഷ രണ്ട് മണിക്കൂറിനുള്ളില്‍ രണ്ട് ചോദ്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം ചെയ്താൽ മതി.
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം 22ന് തന്നെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾക്ക് നെഗറ്റീവായ ശേഷം പ്രത്യേകം പരീക്ഷ നടത്തും. 21 വരെ പ്രാക്ടിക്കൽ പരീക്ഷകൾക്കാവശ്യമായ പരിശീലനത്തിന് ആവശ്യമെങ്കിൽ സ്കൂളുകൾക്ക് സൗകര്യമൊരുക്കാം.
ഡിജിറ്റൽ ക്ലാസുകൾ പര്യാപ്തമല്ലാത്തതും, പ്രാക്ടിക്കൽ പരിശീലനം ലഭിക്കാത്തതും കാട്ടി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ ലോക്ക്ഡൗൺ പിൻവലിച്ച പശ്ചാത്തലത്തിൽ പരീക്ഷ 22ന് തന്നെ നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ്. വിദ്യാർത്ഥികളെ ബാച്ചുകളാക്കി തിരിച്ച് വേണം പ്രാക്ടിക്കൽ പരീക്ഷ നടത്താൻ. കൊവിഡ് പോസിറ്റീവായവർക്ക് രോഗം ഭേദമായതിന് ശേഷം പ്രത്യേകം പരീക്ഷ നടത്തും. ലക്ഷണങ്ങളുള്ളവരെ പ്രത്യേകം മാറ്റിയിരുത്തണം. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പ്രാക്ടിക്കലുകൾക്ക് പരമാവധി ലാപ്ടോപ്പുകൾ എത്തിക്കണം. നാളെ മുതൽ 21 വരെ കുട്ടികൾക്ക് പ്രാക്ടിക്കലുകൾക്ക് പരിശീലനം ആവശ്യമെങ്കിൽ സൗകര്യമുണ്ടാക്കണം.
ചെയ്യേണ്ട പ്രാക്ടിക്കലുകളുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തിയും, കൈമാറി ഉപയോഗിക്കേണ്ട ഉപകരണങ്ങളുപയോഗിച്ച് ചെയ്യേണ്ടവ പരമാവധി കുറച്ചുമാണ് നിർദേശങ്ങൾ. ബോട്ടണിയിൽ മൈക്രോസ്കോപ്പ് ഉപയോഗിച്ചുള്ള പ്രാക്ടിക്കലുകൾ പരമാവധി ഒഴിവാക്കി സൂചനകൾ കണ്ട് ഉത്തരം നൽകുന്ന രീതിയിലായിരിക്കും പരീക്ഷ. കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് വിദ്യാർത്ഥികളെ ബാച്ചുകളാക്കി തിരിച്ചായിരിക്കും പരീക്ഷ. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും, നിശ്ചിത തിയതിക്കകം പരീക്ഷകൾ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.