64 പോലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. മറ്റ് സ്റ്റേഷനുകളെ സർക്കിൾ പദവിയിലേക്ക് മാറ്റാനും 212 പുതിയ സർക്കിളുകൾ രൂപീകരിക്കാനും ശുപാർശയുണ്ട്. ഇതോടെ ആയിരത്തിൽ താഴെ എഫ്ഐആർ വരുന്ന സ്റ്റേഷനുകളിൽ എസ്ഐമാർക്ക് ഭരണചുമതല ലഭിക്കും.

തിരുവനന്തപുരം: ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷൻ മേധാവികളാകുന്ന രീതി 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമാക്കണമെന്ന് വിദഗ്ധ സമിതി. 212 സര്‍ക്കിളുകള്‍ രൂപീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ റിപ്പോര്‍ട്ടിൽ ശുപാര്‍ശ ചെയ്തു. ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കുന്ന എസ്എച്ച്ഒ മാരെ നാർക്കോട്ടിക്, പോക്സോ, സൈബർ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലേക്ക് മാറ്റും.

പൊലീസ് സ്റ്റേഷന്‍റെ ഭരണം എസ്ഐമാരിൽ നിന്നും ഇൻസ്പെക്ടർമാരിലേക്ക് മാറ്റി പരിഷ്ക്കാരം കൊണ്ടുവന്നത് പിണറായി സർക്കാർ. 484 സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി സിഐമാരെ നിയമിച്ചു. സർക്കിള്‍ ഇൻസ്പെക്ടർ എന്ന പേര് ഇൻസ്പെക്ടറെന്നാക്കി. എസ്ഐമാർക്ക് കൂട്ടത്തോടെ സ്ഥാനക്കയറ്റം നൽകി. എന്നാൽ ഈ സ്റ്റേഷൻ ഭരണ രീതി പാളിയെന്ന് രണ്ടു വർഷംമുമ്പ് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകി. പ്രധാന സ്റ്റേഷനുകിലൊഴികെ എസ്എച്ച്ഒ സംവിധാനം ഒഴിവാക്കണെമന്ന് ഡിജിപി ശുപാർശ ചെയ്തു. എന്നാൽ, ഇത് മാറ്റാൻ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോള്‍ ഡിജിപി റവാഡ ചന്ദ്രശേഖർ വീണ്ടും ശുപാർശ ചെയ്തു. പൊലീസ് ആസ്ഥാന എഡിജിപി നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് നൽകി. 484 ൽ പ്രധാനപ്പെട്ട 64 സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ ഇൻസ്പെക്ടറായാൽ മതിയെന്നാണ് റിപ്പോർട്ട്.

മറ്റു സ്റ്റേഷനുകളെല്ലാം സർക്കിളിനു കീഴിലായിരിക്കും. കേസുകളുടെ എണ്ണം, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു സർക്കിളിന് കീഴിൽ രണ്ടോ മൂന്നോ സ്റ്റേഷനുകളുണ്ടാകും. 90 ശതമാനം സർക്കിളിന് കീഴിലും രണ്ട് സ്റ്റേഷനുകളാണ്. ഓരോ സർക്കിളിന് കീഴിലും വരേണ്ട സ്റ്റേഷനുകളുടെ പട്ടികയും നൽകിയിട്ടുണ്ട്. കൊലപാതകം, സ്ത്രീകള്‍ക്കും ദളിതർക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങള്‍ സർക്കിള്‍ നേരിട്ട് അന്വേഷിക്കും. ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കുന്ന 208 പേരെ ക്രൈംബ്രാഞ്ച്, നാർക്കോട്ടിക്, സൈബർ അന്വേഷണങ്ങളിലേക്ക് മാറ്റും. ഉടനടി മാറ്റമെങ്കിൽ എസ്എച്ച്ഒമാരുടെ സ്ഥലമാറ്റം അതിന് ശേഷമാകും.

YouTube video player