കൊലപാതക ആസൂത്രണം മുൻകൂട്ടികണ്ട് തടയാൻ പൊലീസ് പരാജയപ്പെട്ടുവെന്ന ആരോപണങ്ങളെ പക്ഷെ ഇന്ന് മാധ്യമങ്ങളെ കണ്ട ഡിജിപി തള്ളുകയാണ് ചെയ്തത്.
തിരുവനന്തപുരം: ആലപ്പുഴയിൽ (Alappuzha double Murder) മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് പാർട്ടികളുടെ സംസ്ഥാന നേതാക്കൾ കൊല്ലപ്പെട്ട സംഭവം പൊലീസിന് വലിയ തിരിച്ചടിയായി. എസ്ഡിപിഐയുടെ സംസ്ഥാന നേതാവ് കൊല്ലപ്പെടുകയും തുടർന്ന് പട്രോളിംഗ് ശക്തമാക്കിയിട്ടും മണിക്കൂറുകൾക്കുള്ളിൽ ഒബിസിമോർച്ച സംസ്ഥാന ഭാരവാഹിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവം പൊലീസിനെ ശരിക്കും പ്രതിരോധത്തിലാക്കി.
ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ (Political Murder) ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകങ്ങളിൽ ഇൻറലിജൻസ് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡിജിപിയുടെ വിശദീകരണം. എന്നാൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കെയുള്ള നേതാക്കളുടെ കൊലപാതകം പൊലീസിൻറെ പാളിച്ച തന്നെയാണെന്ന വിമർശനം ശക്തമാണ്.
ആഴ്ചകൾക്ക് മുൻപ് പാലക്കാട്ട് ആർഎസ്എസ് നേതാവ് സഞ്ജിത്തിൻ്റെ കൊലപാതകമുണ്ടായപ്പോൾ പാലക്കാട്ടോ മറ്റേതെങ്കിലും ജില്ലയിലോ ഇതിനുള്ള പ്രത്യാക്രമണം ഉണ്ടായേക്കാമെന്ന് ഇൻ്റ്ലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. സംസ്ഥാന പൊലീസ് മേധാവി വിളിച്ചു ചേർത്ത എസ്പിമാരുടെ യോഗത്തിലും ഇക്കാര്യം ചർച്ചയായി. ഇതേ തുടർന്ന് എല്ലാ ജില്ലകളിലും ജാഗ്രത പുലർത്തുന്നതിനിടെയാണ് തിരുവനന്തപുരത്ത് പൊലീസിന് പിടികൂടാൻ സാധിക്കാതിരുന്ന കൊലക്കേസ് പ്രതിയെ ഗുണ്ടകൾ തെരഞ്ഞു പിടിച്ച് വെട്ടിക്കൊന്നതും കാൽ അറുത്തെടുത്ത് റോഡിലെറിഞ്ഞതും.
പൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൻ്റെ ഞെട്ടൽ മാറും മുൻപാണ് ഇതേ കേസിലെ മുഖ്യപ്രതിയെ പിടികൂടാൻ പോയ പൊലീസുകാരൻ ഇന്നലെ മുങ്ങിമരിച്ചത്. ഇതോടെ തീർത്തും സമ്മർദ്ദത്തിലായ പൊലീസിന് ഇരട്ടി പ്രഹരമായിരിക്കുകയാണ് ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങൾ. കൊലപാതക ആസൂത്രണം മുൻകൂട്ടികണ്ട് തടയാൻ പൊലീസ് പരാജയപ്പെട്ടുവെന്ന ആരോപണങ്ങളെ പക്ഷെ ഇന്ന് മാധ്യമങ്ങളെ കണ്ട ഡിജിപി തള്ളുകയാണ് ചെയ്തത്.
ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഒരു തരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാവരുത് എസ്.പിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹന പരിശോധന കർശനനമാക്കാനും അക്രമികൾ തമ്പടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ റെയ്ഡ് നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമങ്ങളിലേക്ക് നീങ്ങാനും നേതൃത്വം വഹിക്കാനും സാധ്യതയുള്ള കണ്ടെത്താനും കരുതൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
നിരോധനാജ്ഞ പുറപ്പെടുവിക്കേണ്ട സ്ഥലങ്ങളിൽ അതിനായുള്ള നടപടികൾ സ്വീകരിക്കാനും ഐജിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരി ആലപ്പുഴയിൽ ക്യാമ്പ് ചെയ്ത് അന്വേഷണവും ക്രമസമാധാനവും നിരീക്ഷിക്കും. അതിർത്തികളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പരമാവധി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പട്രോളിഗും സജീവമാക്കിയിട്ടുണ്ട്. ഇനിയൊരു ആക്രമണമുണ്ടായാൽ ആഭ്യന്തരവകുപ്പിന് അത് വലിയ നാണക്കേടാവുന്നമെന്നതിനാൽ കനത്ത ജാഗ്രതയിലാണ് പൊലീസ്.
