കേരള പോലീസ് ഐ.ടി കമ്പനികളുമായി സഹകരിച്ച് പുതിയ ലഹരിവിരുദ്ധ പദ്ധതി നടപ്പിലാക്കി. 'പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ്' (പോഡ) എന്ന പദ്ധതി പ്രകാരം, ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തുന്ന ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടും

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്തെ ഐ.ടി കമ്പനികളുമായി സഹകരിച്ചാണ് കേരള പോലീസ് പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളിൽ ലഹരി പരിശോധന തുടർച്ചയായി നടത്താനും പിടിക്കപ്പെടുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ഇതിൻ്റെ അടിസ്ഥാനത്തിൽ പദ്ധതിയുമായി സഹകരിക്കുന്ന ഐടി കമ്പനികളിൽ ജോലിക്ക് കയറുന്ന ജീവനക്കാരിൽ നിന്ന് തുടക്കത്തില്‍ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. കൃത്യമായ ഇടവേളകളില്‍ ഇവിടങ്ങളിൽ ലഹരി പരിശോധന നടത്തും. അത്തരം പരിശോധനയില്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി. മദ്യം, പുകയില ഉല്‍പ്പനങ്ങള്‍ എന്നിവയല്ലാത്ത ലഹരി മരുന്നുകൾ ഉപയോഗിക്കുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

ഐടി പാര്‍ക്കുകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ലഹരിയുപയോഗത്തിന് തടയിടാനായുള്ള ലഹരിവിരുദ്ധനയമാണ് പോഡ. ജീവനക്കാരെ ഏത് നിമിഷവും പരിശോധനയ്ക്ക് വിധേയമാക്കാനും ലഹരിയുപയോഗം കണ്ടെത്തിയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്നതാണ് നയം. രാസലഹരി ഉപയോഗിച്ചാല്‍ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നതിനാൽ ലഹരി ഉപയോഗിക്കുന്ന നിരവധി പേരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കുമെന്ന് പൊലീസ് കരുതുന്നു.