പൊലീസ് സേനയിലെ സൈബര്‍ വിഭാഗം തയാറാക്കിയ വീഡിയോയ്ക്കെതിരെ സ്ത്രീവിരുദ്ധതയടക്കം ആരോപിക്കപ്പെട്ടതോടെയാണ് പരിപാടി നിര്‍ത്തിവയ്ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ ഉത്തരവിട്ടത്.
ഏറെ വിമർശനങ്ങൾക്കൊടുവിൽ 'പിസി കുട്ടൻപിള്ള'യുടെ രണ്ടാം ഭാഗവുമായി കേരള പൊലീസ്. റോഡിൽ ഹെൽമെറ്റ് ധരിക്കാതെയും പൊലീസിനെ കാണുമ്പോൾ മാത്രം ഹെൽമെറ്റ് ധരിക്കുന്നവരേയും ഗതാഗത നിയമങ്ങൾ പാലിക്കാത്തവരേയുമാണ് രണ്ടാം വരവിൽ കേരളാ പൊലീസ് ആദ്യം 'റോസ്റ്റ്' ചെയ്യാൻ തിരഞ്ഞെടുത്തത്.
ഓർമ്മയുണ്ടോ ഈ മുഖം എന്ന പേരിൽ പുറത്തിറക്കിയ ആദ്യ വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടു കഴിഞ്ഞു. ഇരു കയ്യും നീട്ടിയാണ് പിസി കുട്ടൻപിള്ളയുടെ രണ്ടാം ഭാഗം സൈബർ ഉപയോക്താക്കൾ സ്വീകരിച്ചിരിക്കുന്നത്. 'എല്ലാം ജനനന്മയ്ക്കുവേണ്ടി... ഇനിയും തെറ്റുകൾ ചൂണ്ടിക്കാണിക്കുക... ബോധവത്കരണം ആണ് ഏറ്റവും നല്ല പ്രതിരോധം..., ഇത്രയും വിമർശനങ്ങൾ എറ്റു വാങ്ങിയിട്ടും നിങ്ങൾ പിൻമാറിയില്ലല്ലോ.... അതിന് എൻ്റെ വക Big salute..'എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴേ വന്നിരിക്കുന്ന കമൻഡുകൾ. ടിക് ടോക്കിലൂടെ താരമായ ഫുക്രുവിന്റെ വീഡിയോയാണ് പൊലീസ് റോസ്റ്റിങ്ങിനായി ആദ്യം തെരഞ്ഞെടുത്തിരുന്നത്.
പൊലീസ് സേനയിലെ സൈബര്‍ വിഭാഗം തയാറാക്കിയ വീഡിയോയ്ക്കെതിരെ സ്ത്രീവിരുദ്ധതയടക്കം ആരോപിക്കപ്പെട്ടതോടെയാണ് പരിപാടി നിര്‍ത്തിവയ്ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടത്. ടിക്ക് ടോക്കിലും മറ്റും ഹിറ്റായ വീഡിയോകളെ പരിഹസിക്കാന്‍ വേണ്ടി മാത്രം പൊലീസെന്തിന് ഇങ്ങനെയൊരു പരിപാടി നടത്തുന്നു എന്ന വിമര്‍ശനമാണ് ആദ്യമുയര്‍ന്നിരുന്നത്. യൂണിഫോമിട്ട് പൊലീസുകാരന്‍ തയാറാക്കിയ റോസ്റ്റിംഗ് വീഡിയോയ്ക്കെതിരെ സ്ത്രീവിരുദ്ധതയും സൈബര്‍ ബുളളിയിംഗ് ആക്ഷേപങ്ങളും ഉയര്‍ന്നു. സോഷ്യല്‍മീഡിയയിലെ മറ്റ് ട്രോളന്‍മാരും റോസ്റ്റര്‍മാരും ഇതേറ്റെടുത്തു. സേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നെഗറ്റീവ് കമന്‍റുകള്‍ നിറഞ്ഞു തുടങ്ങിയതോടെ കുട്ടന്‍പിളള നിർത്തിവയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
വീഡിയോ കാണാം
