ടിക് ടോക്കില്‍ വൈറലായ പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന യുവാവിന്‍റെ വീഡിയോക്കെതിരെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രോഷം പ്രകടിപ്പിച്ചിരുന്നു. 

തിരുവനന്തപുരം: പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന യുവാവിന്‍റെ വീഡിയോയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് കേരളാ പൊലീസ്. സാമൂഹമാധ്യമങ്ങളില്‍ വൈറലായ പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന യുവാവിന്‍റെ വീഡിയോക്കെതിരെ നിരവധി പേര്‍ രോഷം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ കേരളാ പൊലീസിന്‍റെ ഒരു പോസ്റ്റിന് താഴെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ കമന്‍റ് ചെയ്തിരുന്നു.

ഇതിന് താഴെയാണ് വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുമെന്നും പൊലീസ് ഉറപ്പു നല്‍കിയത്. കൂടാതെ ഇതേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ കേരളാ പൊലീസിന്‍റെ ഇന്‍ബോക്സില്‍ മെസേജ് അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 'പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള' കേരളാ പൊലീസിന്‍റെ പോസ്റ്റിന് താഴെയാണ് പെണ്‍കുട്ടിയെ അടിക്കുന്നതിന്‍റെ വീഡിയോ നിരവധി പേര്‍ പോസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

വീഡിയോക്ക് എതിരെ നിരവധി വിമര്‍ശനം ഉയര്‍ന്നതോടെ ടിക് ടോക്കിന് വേണ്ടി ചെയ്ത വീഡിയോ ആണെന്ന വിശദീകരണവുമായി യുവാവും യുവതിയും എത്തിയിരിക്കുകയാണ്. തങ്ങള്‍ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളാണെന്നും യാതൊരുവിധ പ്രശ്നവുമില്ലെന്നുമാണ് ഇരുവരും പുതിയ വീഡിയോയിലൂടെ പറയുന്നത്.

"