അവശ്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്‍റെ ആവശ്യമില്ല

തിരുവനന്തപുരം: വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

അവശ്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം. മരുന്ന്, ഭക്ഷ്യവസ്തുക്കള്‍ വാങ്ങല്‍ മുതലായ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം മതിയാകും. എന്നാല്‍ ഈ സൗകര്യം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. അവശ്യ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

ഞായറാഴ്ച വൈകിട്ട് ഏഴ് മണി വരെയുള്ള കണക്കനുസരിച്ച് 175125 പേരാണ് പൊലീസിന്റെ ഇ-പാസിനായി അപേക്ഷിച്ചത്. ഇതില്‍ 15761 പേര്‍ക്ക് യാത്രാനുമതി നല്‍കി. 81797 പേര്‍ക്ക് അനുമതി നിഷേധിച്ചു. 77567 അപേക്ഷകള്‍ പരിഗണനയിലാണ്. അപേക്ഷകള്‍ തീര്‍പ്പാക്കാനായി 24 മണിക്കൂറും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.