Kerala Rains|സംസ്ഥാനത്ത് മലയോര മേഖലകളിൽ കനത്ത മഴ; വരും ദിവസങ്ങളില്‍ മഴ തുടരും, ചൊവ്വാഴ്ച തുലാവര്‍ഷം തുടങ്ങും
മലയോരമേഖലകളിലാണ് കൂടുതൽ മേഘസാന്നിധ്യം. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം.
തിരുവനന്തപുരം: സംസ്ഥാനത്തെ മലയോരമേഖലകളിൽ ശക്തമായ മഴ. തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. മണിക്കൂറിൽ 40 കി മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോരമേഖലകളിലാണ് കൂടുതൽ മേഘസാന്നിധ്യം. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം.
ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായാണ് നിലവിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതും മഴ വീണ്ടും ശക്തമാകുന്നതും. കിഴക്കൻ കാറ്റിനോട് അനുബന്ധമായാണ് ചക്രവാതച്ചുഴിയും രൂപപ്പെട്ടത്. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ചക്രവാതച്ചുഴി കൂടി കണക്കിലെടുത്താണ് ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്ന മുന്നറിയിപ്പ്. നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്.
കല്ലാർകുട്ടി, ഇടുക്കി, കുണ്ടള, ഷോളയാർ, കക്കി, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, പൊന്മുടി, പീച്ചി ഡാമുകളിൽ നിലവിൽ റെഡ് അലർട്ടാണ്. ഇന്ന് സ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രതീക്ഷത്ര മഴമേഘങ്ങൾ ഇല്ലാതിരുന്നതോടെ ഇന്നത്തെ ഓറഞ്ച് അലർട്ട് പിൻവലിച്ചിരുന്നു. പക്ഷെ ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. പെരിന്തൽമണ്ണ മേഖലയിൽ മഴ തുടരുകയാണ്. താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കലിൽ മലങ്കട മലയിലും, ബിടാവുമലയിലും ചെറിയ രീതിയിൽ ഉരുൾപൊട്ടി. ആളപായമില്ല. 60 ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
മംഗലം ഡാം പരിസരത്ത് രണ്ടിടത്ത് ഉരുൾപൊട്ടി. മംഗലം ഡാം വിആർടിയിലും ഓടത്തോട് പോത്തൻ തോടിലുമാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മംഗലംഡാം പൊലീസ് അറിയിച്ചുആളുകളെ മാറ്റിപ്പാർപ്പിയ്ക്കുകയാണ്. കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്കിൽ മൂന്നും മാനന്തവാടി താലൂക്കിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.