വടക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞു; മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി, ജാഗ്രത തുടരുന്നു
മലപ്പുറത്ത് മഴയില്ലെങ്കിലും ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയന്നതിനാൽ പൊന്നാനി, തിരൂർ താലൂക്കുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പൊന്നാനിയിൽ രണ്ടുകുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
കാസര്‍കോട്: വടക്കന്‍ കേരളത്തില്‍ മഴ (kerala rains) കുറഞ്ഞു. രാത്രിക്ക് ശേഷം കാര്യമായ മഴയില്ല. ഇന്നലെ ശക്തമായ മഴ പെയ്ത പാലക്കാട്ടും (Palakkad) മഴ വിട്ട് നില്‍ക്കുകയാണ്. നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകള്‍ സാധാരണ നിലയിലായി. മഴ കുറഞ്ഞതിനാല്‍ മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ കുറച്ചുകൂടി താഴ്ത്തി നീരൊഴുക്ക് കുറച്ചു. പോത്തുണ്ടി ഡാമിന്‍റെ ഷട്ടറുകളും കൂടുതല്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചു. പുഴകളില്‍ അപകടകരമായ രീതിയില്‍ വെള്ളം കൂടിയിട്ടില്ല. എങ്കിലും ജാഗ്രത തുടരുകയാണ്.
മലപ്പുറത്ത് മഴയില്ലെങ്കിലും ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയന്നതിനാൽ പൊന്നാനി, തിരൂർ താലൂക്കുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പൊന്നാനിയിൽ രണ്ടുകുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി ഒന്‍പത് വീടുകൾ ഭാഗീകമായി തകർന്നു. ചാലിയാര്‍, ഇരുവഞ്ഞി പുഴകളില്‍ വെള്ളം കൂടിയിട്ടില്ല.
വയനാട്ടിൽ ഇടവിട്ട് മഴ തുടരുന്നുണ്ടെങ്കിലും നാശനഷ്ടങ്ങളില്ല. മുൻകരുതലിന്‍റെ ഭാഗമായി കണ്ണൂരിൽനിന്നെത്തിയ 25അംഗ കേന്ദ്രസംഘം വയനാട്ടിൽ തുടരുകയാണ്. കണ്ണൂരിൽ മലയോര മേഖലയിലുൾപ്പെടെ ഇടവിട്ട കനത്ത മഴയുണ്ട്. കണ്ണവം കുറിച്യ കോളനിയിലെ ഒരു വീട് പൂർണ്ണമായി തകർന്നെങ്കിലും അകത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. കാസർകോട് ഇന്നലെ രാത്രിമുതൽ മഴ വിട്ടുനിൽക്കുകയാണ്.