സംസ്ഥാനത്തെ ഭക്ഷ്യമേഖലയിലെ സംരംഭകർക്ക് നൽകിയ സമഗ്ര പിന്തുണ, സാമ്പത്തിക സഹായം, നൈപുണ്യ വികസനം, വിപണന പ്രോത്സാഹനം, തുടങ്ങിയവ കണക്കിലെടുത്താണ് സംസ്ഥാനത്തിന് ഈ അംഗീകാരം ലഭിച്ചത്.

ദില്ലി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതി (പി.എം.എഫ്‌.എം.ഇ.) മികച്ച രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം കേരളം ഏറ്റുവാങ്ങി. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാനിൽ നിന്നും കൃഷി, കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ്., കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൂരജ് എസ്. എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു. ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെൻ്ററിൽ നടന്ന പി.എം.എഫ്‌.എം.ഇ ഉച്ചകോടിയിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്.

സംസ്ഥാനത്തെ ഭക്ഷ്യമേഖലയിലെ സംരംഭകർക്ക് നൽകിയ സമഗ്ര പിന്തുണ, സാമ്പത്തിക സഹായം, നൈപുണ്യ വികസനം, വിപണന പ്രോത്സാഹനം തുടങ്ങിയവ കണക്കിലെടുത്താണ് സംസ്ഥാനത്തിന് ഈ അംഗീകാരം ലഭിച്ചത്. പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ നിശ്ചയിച്ച 10,000 സംരംഭകർ എന്ന ലക്ഷ്യം മറികടന്ന് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ ലഭ്യമാക്കാൻ സംസ്ഥാന വ്യവസായ വകുപ്പിന് സാധിച്ചു. കൂടാതെ 7,529 ഗുണഭോക്താക്കൾക്കായി 195.04 കോടി രൂപയുടെ ഗ്രാന്റ്-ഇൻ-എയ്ഡ് സബ്‌സിഡിയും അനുവദിച്ചിട്ടുണ്ട്.

സ്വയം സഹായ സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധനസഹായമായി കുടുംബശ്രീ മുഖേന സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ വഴി 6,297 അംഗങ്ങൾക്ക് 19.60 കോടി രൂപയും നഗര ഉപജീവന മിഷൻ വഴി 1,060 അംഗങ്ങൾക്ക് 3.90 കോടി രൂപയും വിതരണം ചെയ്തു. തൃശ്ശൂർ വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ 2.75 കോടി രൂപ ചെലവിൽ അരി, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജന സംസ്കരണം എന്നിവയ്ക്കായി സജ്ജമാക്കിയ കോമൺ ഇൻകുബേഷൻ സെന്ററും പദ്ധതിയുടെ ഭാഗമായി വിജയകരമായി പ്രവർത്തിച്ചുവരുന്നു.