ഐടി രംഗത്ത് വലിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരണം, എല്ലാ പിന്തുണയും നല്‍കും; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച ഇന്ത്യയിലേക്ക് വലിയ നിക്ഷേപങ്ങൾ എത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി ഈ മുന്നേറ്റത്തിൽ കേരളത്തിന്‍റെ ആശയങ്ങളും പദ്ധതികളും അഭ്യർത്ഥിച്ചു.
തിരുവനനതപുരം: ഇലക്ട്രോണിക്സ്- ഐടി രംഗത്ത് എട്ട് ലക്ഷം അവസരങ്ങളാണ് രാജ്യത്ത് പുതുതായി തുറക്കപ്പെട്ടതെന്നും ഇത് പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയണമെന്നും കേന്ദ്ര ഐടി സഹമന്ത്രി(IT Minister) രാജീവ് ചന്ദ്രശേഖർ(Rajeev chandrasekhar). ഐടി രംഗത്തും ഇലക്ട്രിക് വാഹന(Electric vehicle) രംഗത്തും കേരളത്തിന് വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടെക്നോപാർക്കിലെ(Technopark) സി ഡാക്കിൽ(c-dac) സൈബർ ഫോറൻസിക്ക് ഗ്രൂപ്പിന്‍റെ പുതിയ ലാബ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്തെ സ്റ്റാർട്ട് അപ്പ് സംരഭകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി ടെക്നോർപാർക്കിലെത്തിയ രാജീവ് ചന്ദ്രശേഖർ പങ്കുവച്ചത് ഇലക്ട്രോണിക്സ് ഐടി രംഗത്തെ വിപുലമായ സാധ്യതകളാണ്. കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച ഇന്ത്യയിലേക്ക് വലിയ നിക്ഷേപങ്ങൾ എത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി ഈ മുന്നേറ്റത്തിൽ കേരളത്തിന്‍റെ ആശയങ്ങളും പദ്ധതികളും അഭ്യർത്ഥിച്ചു. വലിയ സംരംഭങ്ങൾ ഉയർന്നുവരാത്തതാണ് കേരളത്തിന്‍റെ കുറവെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിന്റെ കാതൽ ഇലക്ട്രോണിക്സ് ഡിസൈൻ ഇക്കോസിസ്റ്റം ആണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ സി ഡാക് പോലുള്ള ഗവേഷണ-വികസന സ്ഥാപനങ്ങൾ കൂടുതൽ ശക്തമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിലെ സ്റ്റാർട്ട്-അപ്പ് വ്യവസ്ഥയ്ക്ക് എല്ലാ പിന്തുണയും കേന്ദ്രമന്ത്രി ഉറപ്പുനൽകുകയും ചെയ്തു.
എൻഐഎ,ഐബി അടക്കം രാജ്യത്തെ അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്ന സിഡാക്ക് വലിയ സാധ്യതകളാണ് അത്യാധുനിക ലാബിലൂടെ പദ്ധതിയിടുന്നത്. ഒരു മണിക്കൂറിൽ ഒരു ടിബി വരെ പരിശോധിക്കാൻ കഴിയുന്ന അതിനൂതന വിശകലന സാധ്യതകളാണ് ഈ കിയോസ്കിനുള്ളത്. സംശയാസ്പദമായ സോഷ്യൽ മീഡിയ ചാറ്റുകളും, കോൾ വിവരങ്ങളും വേഗത്തിൽ അന്വേഷണ സംഘങ്ങൾക്ക് കൈമാറാൻ കഴിയും. ജലാശയങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന അത്യാധുനിക ഡ്രോണും രാജീവ് ചന്ദ്രശേഖർ രാജ്യത്തിന് സമർപ്പിച്ചു.
ഐടി, നൈപുണ്യ വികസന രംഗത്തെ പ്രമുഖരുമായും സ്റ്റാർട്ട് അപ്പുകളിലെ യുവപ്രതിഭകളുമായും രാജീവ് ചന്ദ്രശേഖർ ആശയവിനിമയം നടത്തി. കഴക്കൂട്ടത്തുള്ള നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ സന്ദർശിച്ച് വിദ്യാർത്ഥികളുമായും ഉദ്യോഗസ്ഥരുമായും മന്ത്രി സംവദിച്ചു. എൻഎസ്‌ടിഐയിലെ സംരംഭക സെല്ലിനെ അഭിനന്ദിച്ച മന്ത്രി, അവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളിൽ തങ്ങളുടെ ബ്രാൻഡ് സൃഷ്ടിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് കഴിവുണ്ടെന്നും അവരെ മികവുറ്റതാക്കുന്നതിന് എൻ എസ ടി ഐ ഉത്തേജകമാകണമെന്നും കേന്ദ്ര മന്ത്രി നിർദേശിച്ചു. ബി വി എസ് ശേഷാ ചാരി , റീജിയണൽ ഡയറക്ടർ, ഇന്ത്യൻ സ്കിൽ ഡവലപ്മെന്റ് സർവ്വീസ്, കേരള, ഈശ്വരി ആർ പ്രിൻസിപ്പാൾ, എൻ എസ് ടി ഐ ഡബ്ളുയു, പി ജി രാജേന്ദ്രൻ , റീജിയണൽ ഡയറക്ടറേറ്റ് ഫോർ സ്കിൽ ഡവലപ്മെന്റ് ആന്റ് എന്റർപ്രിനേർഷിപ്പ് മേധാവി എന്നിവരും പങ്കെടുത്തു