100 കോടി രൂപയുടെ വിറ്റുവരവ്; ചരിത്രം സൃഷ്ടിച്ച് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്
കൊവിഡ‍് കാലത്ത് ഇതുവരെ 15 ലക്ഷം ലിറ്റർ സാനിറ്റൈസറാണ് ഈ പൊതുമേഖലാ സ്ഥാപനം വിപണിയിൽ എത്തിച്ചത്. കെഎസ്‍ഡിപി സാനിറ്റൈസർ പുറത്തിറങ്ങിയതോടെ പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ ആയി.
ആലപ്പുഴ: വിറ്റുവരവിൽ 100 കോടി പിന്നിട്ട് ആലപ്പുഴയിലെ പൊതുമേഖലാസ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്. ചരിത്രത്തിലാദ്യമായാണ് ഈ മരുന്ന് നിർമാണ കമ്പനി ഇത്ര വലിയ നേട്ടം കൈവരിക്കുന്നത്. കൊവിഡ് കാലത്ത് മിതമായ നിരക്കിൽ സാനിറ്റൈസർ വിപണിയിൽ എത്തിച്ചതും വികസന കുതിപ്പിന് കരുത്തായി.
2003 മുതൽ 2006 വരെ പ്രവർത്തനം നിലച്ചു പോയ പൊതുമേഖലാസ്ഥാപനമാണ് കെഎസ്‍ഡിപി, ഇതിൽ നിന്നാണ് അഭിമാനകരമായാ നേട്ടത്തിലേക്ക് സ്ഥാപനം ഉയർന്നത്. ഈ സാമ്പത്തിക വർഷത്തിലെ ഒരു പാദം ബാക്കി നിൽക്കെ വിറ്റുവരവ് 100 കോടി പിന്നിട്ടു. ഈ വർഷം ഇതുവരെ 13 കോടിയിലധികം രൂപയാണ് ലാഭം. 2016ൽ പിണറായി സർക്കാർ വന്നശേഷമാണ് സ്ഥാപനം ആധുനിക വൽക്കരിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഉൾപ്പെടെ അംഗീകാരം കെഎസ്‍ഡിപിക്ക് ലഭിച്ചു. അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം നൽകുന്ന മരുന്നുകൾ ഉൾപ്പെടെ ഉടൻ വിപണയിലെത്തിക്കാനുളള ശ്രമത്തിലാണ് കെഎസ്‍ഡിപി ഇപ്പോൾ.
കൊവിഡ‍് കാലത്ത് ഇതുവരെ 15 ലക്ഷം ലിറ്റർ സാനിറ്റൈസറാണ് ഈ പൊതുമേഖലാ സ്ഥാപനം വിപണിയിൽ എത്തിച്ചത്. കെഎസ്‍ഡിപി സാനിറ്റൈസർ പുറത്തിറങ്ങിയതോടെ പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ ആയി. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനമൊട്ടാകെ രണ്ടരലക്ഷം സാനിറ്റൈസർ വിതരണം ചെയ്യും. നഷ്ടക്കണക്കുകൾ മാത്രം പറയുന്ന പൊതുമേഖലാ താരങ്ങൾക്കിടയിൽ സംസ്ഥാനത്ത് കെഎസ്ഡിപിയുടെ പ്രവർത്തനം മാതൃകാപരമാണ്.
2014ൽ കെഎസ്‍ഡിപിയെക്കുറിച്ച് ചെയ്ത വാർത്ത