വെള്ളരിക്കുണ്ട് പൊലീസാണ് എ പവിത്രനെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹോസ്ദുർഗ് പൊലീസാണ് എ പവിത്രനെതിരെ കേസെടുത്തിരിക്കുന്നത്.

കാസര്‍കോട്: അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച മലയാളി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെ കസ്റ്റ‍ഡിയിലെടുത്ത് പൊലീസ്. വെള്ളരിക്കുണ്ട് പൊലീസാണ് എ പവിത്രനെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹോസ്ദുർഗ് പൊലീസാണ് എ പവിത്രനെതിരെ കേസെടുത്തിരിക്കുന്നത്. എന്‍എസ്എസ് ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ് പ്രഭാകരൻ കരിച്ചേരി നൽകിയ പരാതിയിലാണ് കേസെടുത്തത്. ബിഎൻഎസ് 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.

Add Asianetnews as a Preferred SourcegooglePreferred

രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റുകൾ ഇട്ടത്. ഇത് വാർത്ത ആയതോടെ ഇയാളെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. വിമാനദുരന്തത്തിൽ അനുശോചിച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിലാണ് യുവതിക്കെതിരെ ജാതി അതിക്ഷേപം നടത്തിയത്. ഈ പോസ്റ്റിന് താഴെയാണ് പിന്നീട് ലൈംഗിക അധിക്ഷേപ കമൻ്റുകൾ ഇട്ടത്. ഇതോടെ ഇയാൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം ഉണ്ടായി. വാർത്ത പുറത്തുവന്നതോടെ റവന്യൂമന്ത്രി കെ. രാജൻ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാൾ സസ്പെൻഷനിൽ ആയിരുന്നു. 2024 സെപ്റ്റംബറിലാണ് അധിക്ഷേപ പോസ്റ്റിട്ടതും നടപടി നേരിട്ടതും. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. വീണ്ടും സസ്പെൻഷനിൽ ആയതോടെ ഇയാളെ സർവീസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇദ്ദേഹം നേരത്തേയും നിരവധിതവണ ജാതീയ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് പരാതി.