കേരള ട്രാവൽ മാർട്ട് അടുത്തവർഷം; തയ്യാറെടുപ്പുകൾ തുടങ്ങി, വിവിധ പദ്ധതികൾ അവതരിപ്പിക്കും
ടൂറിസം രംഗത്തെ സംരഭകർ, വിദഗ്ധർ, സർക്കാർ സ്വകാര്യ ഏജൻസികൾ, സഞ്ചാരികൾ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കേരള ട്രാവൽ മാർട്ടിന്‍റെ പതിനൊന്നാം ലക്കത്തിന് അടുത്തവർഷം സെപ്റ്റബർ 24നാണ് തുടക്കമാകുന്നത്.
തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം ഇരുപത് ലക്ഷത്തിലേക്കെത്തിക്കാൻ കേരള ട്രാവൽ മാർട്ട്. അടുത്തവർഷം സെപ്റ്റംബറിൽ കൊച്ചിയിൽ ചേരുന്ന ട്രാവൽ മാർട്ടിനായി തയ്യാറെടുപ്പുകൾ തുടങ്ങി. നാല് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ലോകത്തിന്‍റെ വിവിധ ഭാഗത്തു നിന്നുമുള്ള പ്രതിനിധികളാണ് എത്തുന്നത്.
ടൂറിസം രംഗത്തെ സംരഭകർ, വിദഗ്ധർ, സർക്കാർ സ്വകാര്യ ഏജൻസികൾ, സഞ്ചാരികൾ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കേരള ട്രാവൽ മാർട്ടിന്‍റെ പതിനൊന്നാം ലക്കത്തിന് അടുത്തവർഷം സെപ്റ്റബർ 24നാണ് തുടക്കമാകുന്നത്. ഉത്തരവാദിത്ത ടൂറിസം , ഇക്കോ ടൂറിസം , അഡ്വഞ്ചർ ടൂറിസം , എന്നീ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകിയുള്ള പദ്ധതികളും തയ്യാറാകുന്നുണ്ട്.
രാജ്യാന്തര ശ്രദ്ധ നേടിയ കണ്‍വെൻഷനുകൾക്ക് കേരളത്തെ വേദിയാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട നൂതന സംവിധാനങ്ങളാണ് പ്രധാന ആകർഷണം. ചാമ്പ്യൻസ് ബോട്ട് ലീഗ് പോലുള്ള പുതിയ സംരംഭങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ പ്രചാരം നൽകും. ടൂറിസം രംഗത്തെ പുതിയ തൊഴിലവസരങ്ങളെ പറ്റിയും കേരള ട്രാവൽ മാർട്ട് ചർച്ച ചെയ്യും.