കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി; മെയ് 21 ന് തുടങ്ങില്ല
പൊതുഗതാഗതം ആരംഭിച്ചില്ലെങ്കില്‍ തിയതി വീണ്ടും മാറ്റിയേക്കും.
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല ഈ മാസം 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. എന്നാല്‍ പൊതുഗതാഗതം ആരംഭിച്ചില്ലെങ്കില്‍ തിയതി വീണ്ടും മാറ്റിയേക്കും. പൊതുഗതാഗതം തുടങ്ങുന്നതിൽ തീരുമാനമാകാതെ 21 മുതൽ പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചതിനെതിരെ വിദ്യാർത്ഥികൾ വ്യാപക പരാതി ഉന്നയിച്ചിരുന്നു.
വൈസ് ചാൻസലർ, കോളേജ് പ്രിൻസിപ്പല്‍മാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പരീക്ഷകൾ 21 മുതൽ പുരനരാംഭിക്കാനുള്ള തീരുമാനം നേരത്തെ എടുത്തത്. പഠിക്കുന്ന കോളേജിലേക്ക് എത്താനാകാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി സബ്സെന്‍ററുകള്‍ ഒരുക്കാനും തീരുമാനമെടുത്തിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായിരുന്നു സബ്സെന്‍ററുകള്‍ അനുവദിച്ചത്. എന്നാല്‍ മറ്റ് ജില്ലകളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എല്ലാ ജില്ലകളിലും ഒരു സബ് സെന്‍റര്‍ വീതമെങ്കിലും അനുവദിക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.