പ്രതിയുടെ വീട്ടിൽ പരീക്ഷ പേപ്പറുകൾ കണ്ടെത്തിയ സംഭവം; കേരള സർവകലാശാല അന്വേഷിക്കും
ഓരോ സെന്ററുകൾക്കും മൂൻകൂട്ടി എത്ര പരീക്ഷ പേപ്പറുകൾ നൽകി എന്നതിനെക്കുറിച്ചും ഓരോ കോളേജിനും നൽകിയ ഉത്തര കടലാസുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് സർവകലാശാല വൈസ് ചാൻസിലർ വ്യക്തമാക്കി.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പരീക്ഷ പേപ്പറുകൾ കണ്ടെത്തിയ സംഭവത്തിൽ കേരള സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സർവകലാശാല പ്രോ-വൈസ് ചാൻസിലർക്കും പരീക്ഷാ കൺട്രോളർക്കും അന്വേഷണച്ചുമതല നൽകി.
ഓരോ സെന്ററുകൾക്കും മൂൻകൂട്ടി എത്ര പരീക്ഷ പേപ്പറുകൾ നൽകി എന്നതിനെക്കുറിച്ചും ഓരോ കോളേജിനും നൽകിയ ഉത്തര കടലാസുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് സർവകലാശാല വൈസ് ചാൻസിലർ വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. സീലുകൾ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകളും എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‍ലെറ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലുമാണ് വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തത്.