കൊവിഡ് ചട്ടത്തിന് പുല്ലുവില, ആൾക്കൂട്ടം; കേരള യൂണി. സ്പോട്ട് അഡ്‍മിഷന്‍ നിര്‍ത്തി
ബിഎ, ബിഎസ് സി, ബികോം കോഴ്സുകളിലേക്കായിരുന്നു കേരള സർവകലാശാലയുടെ സ്പോട്ട് അഡ്മിഷൻ. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ ഒഴികെയുളളവരെ ഒരേ ദിവസം വിളിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.
തിരുവനന്തപുരം: കേരള സർവകലാശാല സ്പോട്ട് അഡ്‍മിഷന്‍ നിര്‍ത്തിവെച്ചു. കൊവിഡ് മാനദണ്ഡം പാലിക്കാതെ ആളുകള്‍ തടിച്ച് കൂടിയതിനാലാണ് നടപടി. പുതിയ തിയതി പിന്നീട് അറിയിക്കാമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. ബിഎ, ബിഎസ് സി, ബികോം കോഴ്സുകളിലേക്കായിരുന്നു കേരള സർവകലാശാലയുടെ സ്പോട്ട് അഡ്മിഷൻ. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ ഒഴികെയുളളവരെ ഒരേ ദിവസം വിളിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.
രാവിലെ 8 മുതൽ 10 വരെയായിരുന്നു രജിസ്ട്രേഷൻ സമയം. തിരക്ക് നിയന്ത്രണാതീതമായതോടെ ബിഎസ് സിക്കാരുടെ അഡ്മിഷൻ ഉച്ചത്തേക്ക് മാറ്റി. അതോടെ ദൂരെ നിന്ന് വന്നവരടക്കം തിരിച്ചുപോകാതെ സർവകലാശാലയിൽ തന്നെ കാത്തിരിക്കേണ്ട ഗതികേടിലായി. നേരത്തെ കോളേജുകളിൽ തന്നെ നടത്തിയിരുന്ന സ്പോട്ട് അഡ്മിഷൻ പരാതികൾ വ്യാപകമായതോടെയാണ് സർവകലാശാലയിലേക്ക് മാറ്റിയത്. ജനറൽ കാറ്റഗറിക്കാരുടെ അഡ്മിഷനായതുകൊണ്ടാണ് തിരക്കെന്നും കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കായി അടുത്ത ദിവസം സമയം അനുവദിച്ചിട്ടുണ്ടെന്നുമാണ് സർവകലാശാല അധികൃതരുടെ വിശദീകരണം.