ജനറൽ സീറ്റിലാണ് ബിജപിയുടെ പ്രതിനിധി ഡോ. ടി ജി വിനോദ് കുമാർ ജയിച്ചത്. അഞ്ച് സീറ്റിൽ എൽഡിഎഫ് ജയിച്ചു.

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധികള്‍ക്ക് ജയം. ഒമ്പതില്‍ ആറ് സീറ്റും എൽഡിഎഫ് നേടിയപ്പോള്‍ 2 സീറ്റുകളിലാണ് ബിജെപി പ്രതിനിധികള്‍ വിജയിച്ചത്. ഒരു സീറ്റിൽ കോൺഗ്രസ് പ്രതിനിധിയും ജയിച്ചു. സിപിഐ സ്ഥാനാർത്ഥി തോറ്റു. വോട്ട് ചോർച്ചയെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.

പ്രിൻസിപ്പൽ പ്രതിനിധിയുടേയും സർക്കാർ-സ്വകാര്യ കോളേജ് അധ്യാപക പ്രതിനിധികളുടയും തെര‍ഞ്ഞെടുപ്പിലാണ് ഇടത് ജയം. ഇന്ന് വോട്ടെടുപ്പ് നടന്ന 9 സീറ്റിൽ ആറ് സീറ്റിൽ സിപിഎം ജയിച്ചു. നേരത്തെ മൂന്ന് സീറ്റിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചിരുന്നു. ഇതോടെ എൽഡിഎഫ് ആകെ 9 സീറ്റ് നേടി. രണ്ട് ജനറൽ സീറ്റിലാണ് ബിജപി ജയിച്ചത്. കഴിഞ്ഞ തവണ എൽഡിഎഫിന് 11 ഉം യുഡിഎഫിനും ഒരു സീറ്റുമായിരുന്നു.

അതേസമയം, സിപിഐ സ്ഥാനാർത്ഥിക്ക് ജയിക്കാനാവശ്യമായി വോട്ട് കിട്ടിയില്ല. ബിജെപിക്ക് വോട്ട് ചോർന്നതിനെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. സെനറ്റിലേക്ക് ഗവർണ്ണർ നോമിനേറ്റ് ചെയ്ത 18 പേരുടെ വോട്ടാണ് ബിജെപിയുടെ ജയത്തിൻ്റെ പ്രധാന കാരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്