'സംവരണ തസ്തിക നിശ്ചയിച്ച രീതിയിൽ തെറ്റില്ല', കേരള യൂണി. അധ്യാപക നിയമനം ശരിവെച്ച് ഡിവിഷൻ ബെഞ്ച്
സംവരണ തസ്തിക നിശ്ചയിച്ച സർവകലാശാലയുടെ രീതിയിൽ തെറ്റില്ലന്ന് വ്യക്തമാക്കിയ ഡിവിഷൻ ബഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
തിരുവനന്തപുരം: കേരള സർവകലാശാല(kerala university ) നടത്തിയ അധ്യാപക നിയമനങ്ങൾ (teachers) ഹൈക്കോടതി ഡിവിഷൻ ( kerala high court division bench) ബഞ്ച് ശരിവെച്ചു. നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. സർക്കാരും സർവകലാശാലയും സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിൾ ബഞ്ച് നിയമനങ്ങൾ റദ്ദാക്കിയത്. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സർവകലാശാല സംവരണം നിശ്ചയിച്ചത്.
സർവ്വകലാശാലയുടെ നടപടി ഭരണഘടന വ്യവസ്ഥകൾക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ നിലപാട്. എന്നാൽ ഓരേ കാറ്റഗറിയിലും ഓരേ ശമ്പള സ്കെയിലിലും വ്യത്യസ്ത ഡിപ്പാർട്ട് മെന്‍റിൽ ജോലി ചെയ്യുന്നവരെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി സംവരണം നിശ്ചയിക്കുന്നത് തെറ്റല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സംവരണ തസ്തിക നിശ്ചയിച്ച സർവകലാശാലയുടെ രീതിയിൽ തെറ്റില്ലന്ന് വ്യക്തമാക്കിയ ഡിവിഷൻ ബഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. നിയമനങ്ങൾ റദ്ദാക്കപ്പെട്ട അധ്യാപകരും അപ്പീൽ നൽകിയിരുന്നു.