Kizhakambalam Clash Video : അടിച്ച് തകർത്ത പൊലീസ് വാഹനത്തിന് മുകളിൽ കയറി തൊഴിലാളികളുടെ ആഘോഷം, ദൃശ്യങ്ങൾ
രണ്ട് പൊലീസ് വാഹനങ്ങളാണ് അക്രമി സംഘം അടിച്ച് തകർത്തത്. ഒരു പൊലീസ് വാഹനത്തിന് തീയിട്ടു. അടിച്ച് തകർത്ത വാഹനങ്ങൾക്ക് മുകളിൽ കയറിയിരുന്ന് അക്രമികൾ ആഘോഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് ( kitex Kizhakkambalam) കമ്പനിയിലെ അതിഥി തൊഴിലാളികൾ (Migrant Workers) ക്രിസ്തുമസ് ദിനത്തിൽ പൊലീസ് വാഹനം ആക്രമിക്കുന്നതിന്റെയും വാഹനത്തിന് മുകളിൽ കയറി ആഘോഷിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ക്രിസ്തുമസ് രാത്രിയിൽ നടന്ന ആക്രമണത്തിന്റെ മൊബൈൽ ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. രണ്ട് പൊലീസ് വാഹനങ്ങളാണ് അക്രമി സംഘം അടിച്ച് തകർത്തത്. ഒരു പൊലീസ് വാഹനത്തിന് തീയിട്ടു. അടിച്ച് തകർത്ത വാഹനങ്ങൾക്ക് മുകളിൽ കയറിയിരുന്ന് അക്രമികൾ ആഘോഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കിറ്റക്സ് കമ്പനിയിൽ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ആക്രമണം അഴിച്ചുവിട്ടത്. ക്രിസ്തുമസ് കരോളുമായി ബന്ധപ്പെട്ട് തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടായി. തർക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ തടയാനെത്തിയ പൊലീസിന്റെ സംഘത്തെ ആക്രമിക്കുകയുമായിരുന്നു. സ്ഥലത്ത് തർക്കം നടക്കുന്നതായി വിവരം കിട്ടിയാണ് രണ്ട് ജീപ്പുകളിലായി പൊലീസ് സംഘം എത്തിയത്. 500 ഓളം പേരാണ് സ്ഥലത്തുള്ളതെന്ന് വ്യക്തമായതോടെ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഇതോടെ സിഐയും സ്ഥലത്തെത്തി. എന്നാൽ ഇതോടെ അതുവരെയും തമ്മിലടിച്ച തൊഴിലാളികൾ ആക്രമണം പൊലീസിന് നേരെ ആയി. കല്ലേറിലാണ് പൊലീസുകാർക്ക പരിക്കേറ്റത്. തലക്ക് അടക്കം പരിക്കേറ്റ സിഐ ഉൾപ്പെടേയുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാർ എത്തിയാണ് പൊലീസുകാരെ ആക്രമികളിൽ നിന്നും രക്ഷപ്പെടുത്തിയത്. ഒരു തകര്‍ന്ന വണ്ടിയിലാണ് സിഐയെയും പൊലീസുകാരെയും കൊണ്ടുപോയത്.
കിഴക്കമ്പലത്ത് (Kizhakkambalam) കിറ്റക്സ് കമ്പനിയിലെ ( kitex Kizhakkambalam ) ജീവനക്കാരായ അതിഥിത്തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു. സംഭവത്തിൽ കുറച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വിശദീകരിച്ചു.
'എറണാകുളം കിഴക്കന്പലത്ത് തർക്കം തീർക്കാനെത്തിയ പൊലീസിനെ കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. രണ്ട് പൊലീസ് വാഹനങ്ങൾ തല്ലിത്തകർത്ത് കത്തിച്ചു. സംഘർഷത്തിൽ സിഐ അടക്കം അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതിഥിതൊഴിലാളികൾ തമ്മിൽ തർക്കമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. ആദ്യം കൺട്രോൾ റൂമിൽ നിന്ന് പൊലീസ് വെഹിക്കിളും, പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു വാഹനവും സ്ഥലത്തേക്ക് എത്തി. എന്നാൽ പൊലീസിന് നേരെ കല്ലേറുണ്ടായി. 500 ഓളം പേരാണ് സ്ഥലത്തുണ്ടായിരുന്നത്. സമഗ്രമായ അന്വേഷണം നടക്കുന്നതായും എസ്പി വിദശീകരിച്ചു.