സി പി എം പ്രതിരോധത്തിലായ സാഹചര്യത്തിലൊക്കെ ഇത്തരം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ ഒന്നിലും പ്രതികളെ പിടികൂടിയിട്ടില്ലെന്നും കെ കെ രമ പറഞ്ഞു

തിരുവനന്തപുരം: എസ് എഫ് ഐ പ്രവർത്തകർ വാഴ വയ്ക്കേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ കസേരയിലാണെന്ന് കെ കെ രമ എം എൽ എ. എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന് താൻ വിശ്വസിക്കുന്നില്ല. കാരണം കള്ളൻ കപ്പലിൽ തന്നെയാണ് . കപ്പിത്താൻ ആരെന്നാണ് ഇനി കണ്ടത്തേണ്ടതെന്നും കെ കെ രമ എം എൽ എ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എ കെ ജി സെന്‍റർ ആക്രമണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. അതുകൊണ്ട് കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപിക്കണം. സി പി എം പ്രതിരോധത്തിലായ സാഹചര്യത്തിലൊക്കെ ഇത്തരം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ ഒന്നിലും പ്രതികളെ പിടികൂടിയിട്ടില്ല. 14 വർഷം ആയ കേസുകൾ വരെ ഉദാരഹണങ്ങളായുണ്ട്. 

 എകെജി സെന്‍റർ ആക്രമണം അപലപനീയം ആണ്. അതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികളെ കണ്ടെത്താൻ ആകാത്തത് ആഭ്യന്തര വകുപ്പിന്‍റെ പരാജയം ആണ്. മുഖ്യമന്ത്രി ആരോപണങ്ങളോട് ക്ഷുഭിതനാകുകയാണെന്നും കെ കെ രമ പറഞ്ഞു. എ കെ ജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കെ കെ രമ