ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, നീതിക്കായി പോരാടുന്ന ഹർഷിനക്ക് കെ കെ ശൈലജയുടെ പിന്തുണ
വേദന അനുഭവിച്ചവരുടെ കൂടെയാണ് സർക്കാരെന്നും, കാര്യങ്ങൾ പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നും കെകെ ശൈലജ അറിയിച്ചു.
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി പോരാടുന്ന ഹർഷിനക്ക് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പിന്തുണ. വേദന അനുഭവിച്ചവരുടെ കൂടെയാണ് സർക്കാരെന്നും, കാര്യങ്ങൾ പരിശോധിച്ച് വേണ്ട നടപടി ഉടൻ എടുക്കുമെന്നും കെകെ ശൈലജ അറിയിച്ചു. പെട്ടെന്ന് ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകുന്ന കാര്യമല്ല. സർക്കാർ ഉചിതമായ നടപടി കൈകൊള്ളുമെന്നും ശൈലജ വിശദീകരിച്ചു.
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട് ഡോക്ടർമാരെയും നഴ്സുമാരെയും കേസിൽ പ്രതികളാക്കും. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരേയുമാണ് കേസിൽ പ്രതികളാക്കുന്നത്. നിലവിൽ പ്രതി സ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും.
ആരോഗ്യമന്ത്രിയുടെ ഉറപ്പ് വാക്കിലൊതുങ്ങി; സെക്രട്ടറിയേറ്റ് പടിക്കല്‍ സമരമിരിക്കാന്‍ ഹര്‍ഷീന
88 ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സമരം നടത്തിയിട്ടും നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ ഹർഷിനയും കുടുംബവും തിരുവനന്തപുരത്ത് എത്തിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന ഉപവാസമനുഷ്ടിച്ച ഹർഷിനക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കളടക്കം എത്തി. മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ഗൂഢാലോചന ആരോപിച്ചും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുമായിരുന്നു ഏദിന സമരം. ആവശ്യം ന്യായമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല. ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ മതിയായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.