പേരാവൂരിൽ സിപിഎം സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് കെകെ ശൈലജ. കെപിസിസി പ്രസിഡൻ്റിൻ്റെ സിറ്റിങ് സീറ്റായ പേരാവൂരിൽ ഏത് ഇടതുസ്ഥാനാർത്ഥിക്കും ജയിക്കാനാകുമെന്നും, സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കുമെന്നും അവർ പറഞ്ഞു

കണ്ണൂർ: പേരാവൂരിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തയിൽ പ്രതികരിച്ച് കെകെ ശൈലജ. കെപിസിസി പ്രസിഡൻ്റിൻ്റെ സിറ്റിങ് സീറ്റായ പേരാവൂരിൽ ആര് ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിന്നാലും ജയിക്കുമെന്ന് കെകെ ശൈലജ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് നാളെ ചേരും. എട്ടാം തീയതി പാർട്ടി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. പേരാവൂർ ഇടതുപക്ഷത്തിന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണെന്നും അവർ പറഞ്ഞു.

മട്ടന്നൂരിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് കഴിഞ്ഞ തവണ കെകെ ശൈലജ വിജയിച്ചത്. സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിലേക്ക് ഒരു ഘട്ടത്തിൽ ഉയർന്നുകേട്ട പേരായിരുന്നെങ്കിലും കഴിഞ്ഞ തവണ മന്ത്രിസ്ഥാനത്തേക്ക് പോലും ശൈലജയെ പരിഗണിച്ചിരുന്നില്ല. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്ത് പേരെടുത്ത അവർ പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായെങ്കിലും പരാജയപ്പെട്ടു. സിപിഎമ്മും സഖ്യകക്ഷികളും തമ്മിൽ സീറ്റ് ചർച്ച നടന്നെങ്കിലും നിലവിലെ സീറ്റുകളിൽ കഴിഞ്ഞ തവണത്തേത് പോലെ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ യുഡിഎഫ് ഭരണം പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ്. എന്നാൽ മൂന്നാം വട്ടവും ഭരണം പിടിക്കുമെന്നാണ് ഇടത് നേതാക്കൾ ആവർത്തിച്ച് അവകാശപ്പെടുന്നത്. അതിനിടെയാണ് കണ്ണൂരിൽ സിപിഎമ്മിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനാർത്ഥിയായ കെകെ ശൈലജയുടെ സീറ്റ് മാറ്റം.