ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് കഴിഞ്ഞ ഒന്നരമാസത്തോളമായി കൊച്ചിയിലെ ആശുപത്രിയിൽ കെ എം മാണി ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിന്‍ വിശദമാക്കുന്നു. 

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയാണ്.

പകൽ സമയങ്ങളിൽ ഓക്സിജൻ നൽകുന്നുണ്ട്. രാത്രി വെന്റിലേറ്റർ ഉപയോഗിക്കുന്നുണ്ട്. കെ എം മാണിക്ക് ശ്വാസതടസം ഉണ്ട്. രക്തത്തിൽ ഓക്സിജൻ അളവ് കുറവാണെന്ന് ലേക്ക്ഷോറിലെ ഡോക്ടര്‍ മോഹന്‍ മാത്യു വിശദമാക്കി. മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ മെ‍ഡിക്കൽ ബുളളറ്റിനിലൂടെ അറിയിച്ചു. 

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. 

അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്‍റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്.