Sindhu Krishna about her father. പിതാവിന്റെ മരണശേഷം, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി സിന്ധു ഒരു വ്ലോഗ് പങ്കുവെച്ചു. അപ്രതീക്ഷിതമായ ഈ വേർപാടിനെക്കുറിച്ച് സംസാരിച്ച അവർ, അനാവശ്യ നെഗറ്റീവ് കമന്റുകൾ ഒഴിവാക്കണമെന്നും പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥൻ അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊച്ചുമക്കളാണ് രംഗനാഥന്റെ മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. രംഗനാഥനെക്കുറിച്ച് ഹൃദയസ്പർശികളായ കുറിപ്പുകളാണ് കുടുംബാംഗങ്ങൾ‌ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇപ്പോഴിതാ അച്ഛന്റെ മരണ ശേഷം പുതിയ വ്ളോഗുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. ഇപ്പോൾ ഈ വ്ളോഗ് പങ്കുവെയ്ക്കാൻ കാരണമുണ്ടെന്നും ആരും ഇതിനു താഴെ വന്ന് നെഗറ്റീവ് കമന്റുകൾ പറയരുതെന്നും സിന്ധു പറയുന്നു.

''അച്ഛന്റെ അവസാന നിമിഷങ്ങളുള്ള വിഷ്വലുകൾ ഉള്ളത് കൊണ്ടാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. അനാവശ്യമായ നെഗറ്റീവ് കമന്റുകൾ ഒഴിവാക്കണം. അപ്രതീക്ഷിതമായി കുറേ കാര്യങ്ങൾ സംഭവിച്ചു. ശനിയാഴ്ച ഡാഡിയെയും കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ ഇസിജിയെല്ലാം എടുത്തിരുന്നു. ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. ഞായറാഴ്ച ഡാഡി മോഹൻലാലിന്റെയും ശ്രീനിവാസന്റെയും സിനിമ കണ്ട് ആസ്വദിക്കുന്ന വിഷ്വൽസ് ഡാഡിയുടെ ഹോം നേഴ്സ് ആദി അയച്ച് തന്നു. ഡാഡിയുടെ വിവരങ്ങളെല്ലാം പുള്ളി ഫോട്ടോയും വീഡിയോയുമായി അയച്ചുതരാറുണ്ട്. നല്ലൊരു സ്വീറ്റ് ബോയ് ആണ്.

'അവസാനത്തെ വിഷ്വൽസ്'

ഡാഡി വീണെന്ന് ആദി വിളിച്ച് പറഞ്ഞപ്പോഴും ആംബുലൻസ് വിളിക്കുമ്പോഴും ഡ്രെെവർ വന്നപ്പോഴുമെല്ലാം ഡാഡിക്ക് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല. ക്ഷീണവും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഡാഡിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. സ്ട്രോക്ക് വന്നതിന്റേതായ കുഴപ്പങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്ത് ടെസ്റ്റ് ചെയ്താലും നോർമൽ ആയിരുന്നു. അങ്ങനെയൊരു വാർത്ത കേൾക്കാൻ ഞാൻ‌ തയ്യാറല്ലായിരുന്നു. ഇനിയങ്ങോട്ട് ഡാഡിയുടെ ക്ലിപ്പുകൾ എന്റെ വ്ളോഗിൽ ഉണ്ടാകില്ലല്ലോ. എന്റെ വീട്ടിലിരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒന്നും ഉണ്ടാകില്ല. ഡാഡി ജീവിച്ചിരുന്നപ്പോൾ എടുത്ത അവസാനത്തെ വിഷ്വൽസ് ആണ് ഈ വ്ളോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്'', സിന്ധു കൃഷ്ണ വ്ളോഗിൽ പറഞ്ഞു.