പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോ, സ്റ്റേജില്‍ അലന്‍ വാക്കര്‍ സംഗീതത്തിന്‍റെ ലഹരി പടര്‍ത്തുമ്പോഴാണ് സംഗീതാസ്വാദകര്‍ക്കിടയില്‍ സിനിമാ സ്റ്റൈലിലുള്ള വന്‍ കവര്‍ച്ച നടന്നത്.
കൊച്ചി: കൊച്ചിയിൽ ഡിജെ അലൻ വാക്കറുടെ സംഗീത നിശയ്ക്കിടെ ഉണ്ടായ വ്യാപക മൊബൈൽ മോഷണത്തിൽ ഉത്തരേന്ത്യൻ സംഘത്തെ തേടി പൊലീസ്. പ്രത്യേക അന്വേഷണസംഘം ഇന്ന് ദില്ലിയിലേക്കും ബംഗളൂരുവിലേക്കും തിരിക്കും. പ്രതികൾ കൊച്ചിയിലേക്ക് എത്തിയ യാത്ര വിവരങ്ങൾ തേടിയ പൊലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോയ്ക്കെിടെ നടന്ന മെഗാ മൊബൈല്‍ ഫോണ്‍ കവര്‍ച്ചക്ക് പിന്നില്‍ വൻ ആസൂത്രണമെന്നാണ് പൊലീസ് പറയുന്നത്.
ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകള്‍ മോഷ്ടിച്ചത്. ഗോവയിലും, ചെന്നൈയിലും നടന്ന ഡിജെ ഷോയ്ക്കിടെയും സമാന കവർച്ച നടത്തിയ സംഘത്തിനായി രാജ്യവ്യാപക അന്വേഷണത്തിനു തുടക്കമിട്ടിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോ, സ്റ്റേജില്‍ അലന്‍ വാക്കര്‍ സംഗീതത്തിന്‍റെ ലഹരി പടര്‍ത്തുമ്പോഴാണ് സംഗീതാസ്വാദകര്‍ക്കിടയില്‍ സിനിമാ സ്റ്റൈലിലുള്ള വന്‍ കവര്‍ച്ച നടന്നത്.
കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി. ചടുല താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്.
അതില്‍ 60,000 രൂപയില്‍ കുറഞ്ഞ ഫോണുകള്‍ ഒന്നുമില്ല, ഒന്നരക്ഷംവരെയാണ് മോഷണം പോയ ചില മൊബൈല്‍ ഫോണുകളുടെ വില. ഫോണ്‍ നഷ്ടമായവര്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഉത്തരേന്ത്യന്‍ കവര്‍ച്ച സംഘത്തിലേക്ക് സംശയം നീളുന്നത്. പലരുടെയും ഫോണുകള്‍ സംസ്ഥാനം വിട്ടു. നഷ്ടപ്പെട്ട ഫോണുകളില്‍ ഒരെണ്ണം മഹാരാഷ്ട്രയിലെ പന്‍വേല്‍ കടന്നെന്ന് ട്രാക്കിംഗ് വഴി വ്യക്തമായി. മറ്റൊരു ഫോണ്‍ കര്‍ണാകടയിലെ ഷിമോഗയിലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
