രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ 51കാരൻ അറസ്റ്റിൽ
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ 51കാരൻ അറസ്റ്റിൽ. ഇടപ്പള്ളി പോണേക്കര സ്വദേശി കൃഷ്ണൻ (51) ആണ് പിടിയിലായത്. എറണാകുളം മണപ്പാട്ടിപ്പറമ്പിൽ മീൻ കച്ചവടം നടത്തുന്ന യുവാവാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ അബോധാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. യുവാവുമായി നേരത്തെയുണ്ടായിരുന്ന തർക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി ശല്യം ചെയ്തിരുന്ന കൃഷ്ണനോട് യുവാവ് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിൽ വൈരാഗ്യം തോന്നിയ പ്രതി യുവാവിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുന്ന യുവാവിനെ അപായപ്പെടുത്താൻ ഇയാൾ നേരത്തെയും പല തവണ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.
ഞായറാഴ്ച രാത്രി ചുറ്റിക മുണ്ടിനടിയിൽ ഒളിപ്പിച്ചാണ് കൃഷ്ണൻ യുവാവിനെ പിന്തുടർന്നത്. റോഡിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ യുവാവിന്‍റെ തലയുടെ പിൻഭാഗത്ത് ചുറ്റിക കൊണ്ട് അടിച്ചു. അടിയേറ്റ് നിലത്ത് വീണ യുവാവിന്‍റെ തലയിൽ പ്രതി വീണ്ടും പല തവണ ചുറ്റിക കൊണ്ട് അടിച്ചു. യുവാവ് ബോധരഹിതനായതോടെ കൃഷ്ണൻ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു. സമീപത്തെ വീട്ടിലെ കുട്ടികൾ സംഭവം കണ്ടതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സംഭവ ശേഷം പൊലീസ് പ്രദേശത്തെ ക്യാമറകൾ പരിശോധിക്കുകയും രാത്രികാലങ്ങളിൽ പതിവായി ഇതുവഴി സഞ്ചരിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ഇതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടർന്ന് നാടുവിട്ട കൃഷ്ണനെ ഗുരുവായൂരിൽ നിന്ന് അവിടത്തെ പൊലീസിന്‍റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച ചുറ്റികയും പ്രതിയിൽനിന്ന് കണ്ടെടുത്തു. കൃഷ്ണൻ മുമ്പും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. എറണാകുളം സെൻട്രൽ അസിസ്റ്റന്‍റ് കമ്മീഷണർ സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.



