നഗരസഭയുടെ മോശം അവസ്ഥക്ക് കാരണം ടിജെ വിനോദെന്ന് ഗ്രേസി ജോസഫ് സ്ഥിരം സമിതി അധ്യക്ഷൻമാരെ മാറ്റാനുള്ള തീരുമാനം മേയർക്കെതിരെയുള്ള ഗൂഢാലോചന

കൊച്ചി: മേയറുടെ രാജിയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് കൗൺസിലർ ഗ്രേസി ജോസഫ്. നഗരസഭയുടെ മോശം അവസ്ഥക്ക് കാരണം മുൻ ഡപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റും എറണാകുളം എംഎൽഎയുമായ ടി.ജെവിനോദ് ഉൾപ്പെടെയുള്ള ജില്ലാ നേതാക്കളാണെന്ന് ഗ്രേസി കുറ്റപ്പെടുത്തി. 

Add Asianetnews as a Preferred SourcegooglePreferred

സ്ഥിരം സമിതി അധ്യക്ഷൻമാരെ മാറ്റാനുള്ള തീരുമാനം മേയർക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും താൻ രാജിവയ്ക്കില്ലെന്നും ഗ്രേസി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതോടെ കൊച്ചി മേയറെ താഴെയിറക്കാനുള്ള ഡിസിസി നീക്കത്തിന് വീണ്ടും തിരിച്ചടിയേറ്റു. സ്ഥിരം സമിതി അധ്യക്ഷൻമാരെ രാജിവെപ്പിച്ച് മേയറെ മാറ്റാനുള്ള ഡിസിസി നീക്കം വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി ജോസഫ് രാജിക്ക് തയ്യാറാക്കതോടെ പ്രതിസന്ധിയിലായി. 

വികസനകാര്യ സ്ഥിരം സമിതിയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഈ മാസം ഇരുപതിന് രാജിവയ്ക്കാമെന്ന് ഉറപ്പ് നൽകിയ ഗ്രേസി ജോസഫ്, നഗരാസൂത്രണ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതോടെ തീരുമാനം മാറ്റി. ഇതിന് പിന്നാലെ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അന്ത്യശാസനം നൽകിയിരിക്കുകയാണ് ഡിസിസി. കോർപ്പറേഷനിലെ തമ്മിലടി തുടർന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനാകില്ലെന്ന വിമർഷനവും പാർട്ടിയിൽ ശക്തമാണ്.