രാജിവയ്ക്കാന്‍ പാര്‍ട്ടി പറഞ്ഞിട്ടില്ല, രാജിസന്നദ്ധത താന്‍ അറിയിച്ചിട്ടുമില്ല; സൗമിനി ജയിന്‍
കൊച്ചി നഗരസഭക്കെതിരായ ഹൈബി ഈഡന്റെ പരാമർശത്തോട് പ്രകരിക്കുന്നില്ലെന്നും സൗമിനി ജയിൻ.
കൊച്ചി: രാജിവയ്ക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജയിന്‍. രാജിസന്നദ്ധത താന്‍ അറിയിച്ചിട്ടുമില്ല. കൊച്ചി നഗരസഭക്കെതിരായ ഹൈബി ഈഡന്റെ പരാമർശത്തോട് പ്രകരിക്കുന്നില്ലെന്നും സൗമിനി ജയിൻ പറഞ്ഞു.
കൊച്ചിയിൽ വെള്ളകെട്ടുണ്ടായത് നഗരസഭയുടെ വീഴ്ച കൊണ്ടല്ലെന്ന് സൗമിനി ജയിന്‍ അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് വകുപ്പിനാണ് വീഴ്ച സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.
എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ്. കൊച്ചി നഗരസഭ ഭരണം പരാജയപ്പെട്ടതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമെന്നും മേയറെ മാറ്റണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കുമെന്ന് സൗമിനിയും പ്രതികരിച്ചിരുന്നു.
Read Also: കൊച്ചി മേയറുടെ കസേര തെറിക്കും; സൗമിനിയെ മാറ്റാനായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസില്‍ മുറവിളി
ഹൈബി ഈഡന്‍റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പും, എ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് മേയര്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. എ ഗ്രൂപ്പുകാരിയാണ് സൗമിനി ജയിന്‍. യുഡിഎഫ് കോട്ടയായ എറണാകുളത്ത് പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിച്ചത്.എന്നാല്‍, ടി ജി വിനോദിന് 3750 വോട്ടിന്‍റെ ഭൂരിപക്ഷമേ ലഭിച്ചുള്ളു. നഗരസഭ പരിധിയിലെ റോഡുകളുടെ ശോച്യാവസ്ഥ, രൂക്ഷമായ ഗതാഗതക്കുരുക്ക്, വോട്ടെടുപ്പ് ദിവസം പെയ്ത കനത്തമഴയിലുണ്ടായ വെള്ളക്കെട്ട് എന്നിവയെല്ലാം തിരിച്ചടിയായെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.
Read Also: എറണാകുളത്തെ നിറം മങ്ങിയ ജയം; കോണ്‍ഗ്രസില്‍ തമ്മിലടി, കോര്‍പ്പറേഷൻ ഭരണത്തെ പഴിച്ച് ഹൈബി ഈഡൻ