പ്രളയം സംബന്ധിച്ച അമിക്കസ്‍ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയത് ഒരു അഭിഭാഷകന്റെ റിപ്പോർട്ട് മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

പത്തനംതിട്ട: പ്രളയം സംബന്ധിച്ച അമിക്കസ്‍ക്യൂറിയുടെ റിപ്പോർട്ട് വിദഗ്ധാഭിപ്രായമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഒരു അഭിഭാഷകന്റെ റിപ്പോർട്ട് മാത്രമാണത്. റിപ്പോർട്ട് നിരർത്ഥകമാണെന്ന് കോടതിയിൽ ബോധ്യപെടുത്താനാനാകും. സർക്കാരിന് പറയാനുള്ളത് കോടതിയിൽ അറിയിക്കുമെന്നും കോടിയേരി പറഞ്ഞു. അതേസമയം എം കെ രാഘവനെതിരെയുള്ള ആരോപണം ഗൗരവ തരമെന്നും അദ്ദേഹം സ്ഥാനാർത്ഥിയായി തുടരണോ എന്നത് യുഡിഎഫും കോൺഗ്രസും പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് കേരള ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്.