കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

തൃശ്ശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വിലക്ക് ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. ബലി നടത്തി രക്ഷപ്പെടാൻ ശ്രമിച്ച ഒമ്പതംഗ സംഘത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി. സംഭവത്തിനിടെ കൊടുങ്ങല്ലൂര്‍ എഎസ്ഐയ്ക്ക് പരിക്കേറ്റു. 

വടക്കേ നടയിൽ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാക്കൾ പൊലീസിനെ തള്ളി മാറ്റി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. 

ബലപ്രയോഗത്തിനിടെ എഎസ്ഐ റോയ് എബ്രഹാമിന് പരിക്കേറ്റു. ഇന്നലെയും ക്ഷേത്രത്തിൽ നാലംഗ സംഘം കോഴിയെ അറുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് പൊലീസ് ഇവിടെ നിരീക്ഷണം ശക്തമാക്കിയിരുന്നു.1977 മുതൽ ക്ഷേത്രത്തിൽ ഭക്തര്‍ മൃഗ-പക്ഷി ബലി ചെയ്യുന്ന നിരോധിച്ചതാണ്. പകരം ഭരണിയാഘോഷ നാളിൽ കോഴിയെ സമര്‍പ്പിച്ച് കുമ്പളം ഗുരുതിക്ക് കൊടുക്കുകയാണ് ചെയ്യുക.