നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം: കൊല്ലത്തെ 3 ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളോട് വിശദീകരണം തേടി സിപിഎം
കൊല്ലത്തെ മൂന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് സിപിഎം വിശദീകരണം തേടി.
തിരുവനന്തപുരം: കുണ്ടറ, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നൽകി സി പി എം. കൊല്ലത്തെ മൂന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് സിപിഎം വിശദീകരണം തേടി. തുളസീധര കുറുപ്പ്, പി ആർ വസന്തൻ, എൻ എസ് പ്രസന്നകുമാർ എന്നിവരിൽ നിന്നാണ് വിശദീകരണം തേടിയത്. കുണ്ടറ ഏരിയ സെക്രട്ടറി എസ് എൽ സജികുമാറും വിശദീകരണം നൽകണം.
മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവാണ് തുളസീധരക്കുറുപ്പ്. മൂവരുടെയും വിശദീകരണം ലഭിച്ച ശേഷമാകും നടപടിയുണ്ടാകുക. എ.വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗങ്ങളുടേതാണ് തീരുമാനം. കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ബാലചന്ദ്രൻ, ശൂരനാട് ഏരിയ സെക്രട്ടറി പി ബി സത്യദേവൻ ജില്ലാ കമ്മിറ്റി അംഗം ബിജു എന്നിവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.
എലപ്പുള്ളി പേട്ട സി പി എം ബ്രാഞ്ച് സമ്മേളനം താല്ക്കാലികമായി നിർത്തി വെച്ചു
പാലക്കാട്: എലപ്പുള്ളി പേട്ട സി പി എം. ബ്രാഞ്ച് സമ്മേളനം താല്ക്കാലികമായി നിർത്തി വെച്ചു. പാർട്ടി അംഗങ്ങളല്ലാത്തവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെയും സമ്മേളനത്തിൽ പങ്കെടുപ്പിച്ചതാണ് തർക്കത്തിന് കാരണം. ലോക്കൽ സെക്രട്ടറിക്കെതിരെ ബ്രാഞ്ച് അംഗങ്ങൾ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകി.