വാദങ്ങൾ പൊളിയുന്നു; പാൻമസാല കടത്ത് പ്രതിയുമായി സിപിഎം കൗൺസിലർക്ക് ബന്ധം; തെളിവായി പിറന്നാൾ ആഘോഷ ചിത്രങ്ങൾ
ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തായത്. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് ഷാനവാസിന് നോട്ടീസ് നൽകിയിട്ടുണ്ട്.
കൊല്ലം : കൊല്ലത്തെ പാൻമസാല കടത്തുമായി ബന്ധമില്ലെന്ന സിപിഎം കൗൺസിലറുടെ വാദം പൊളിയുന്നു. കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ പാൻമസാല പിടിച്ച സംഭവത്തിൽ സിപിഎം നേതാവ് ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്. ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തായത്. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് ഷാനവാസിന് നോട്ടീസ് നൽകിയിട്ടുണ്ട്.
പാൻമസാലയുടെ വൻ ശേഖരം പൊലീസ് പിടികൂടന്നതിനും വെറു നാല് ദിവസം മുന്പെടുത്ത ചിത്രമാണിത്. പിടിയിലായവരുമായി ഒരു ബന്ധവും തനിക്കില്ലെന്ന് ഷാനവാസ് ആവര്‍ത്തിക്കുന്നതിനിടയിലാണ് കേസിലെ പ്രധാന പ്രതിയായ ഇജാസുമായി പിറന്നാളാഘോഷിച്ചതിന്റെ ചിത്രം പുറത്തായത്. ഇജാസിനും ഷാനവാസിനുമൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളുമുണ്ടായിരുന്നു. നേരത്തെയും ഇജാസിനെ പാൻമസാല കടത്തിന് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇജാസ് പിടിയിലായെന്ന് മനസിലാക്കിയ നേതാക്കളെല്ലാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തു.
read more നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ലഹരിക്കടത്ത്, ഇടപെട്ട് സിപിഎം; അടിയന്തര ജില്ലാസെക്രട്ടറിയേറ്റ് ഉടൻ
അതേസമയം കട്ടപ്പന സ്വദേശിയായ ജയന് വാഹനം വാടകക്ക് നൽകിയെന്നു ആവർത്തിക്കുകയാണ് ഷാനവാസ്. ഇക്കാര്യം ജയൻ സമ്മതിക്കുന്നുണ്ടെങ്കിലും ലോറി ഉപയോഗിച്ചിരുന്നത് ഷാനവാസിന്റെ സുഹൃത്ത് ഇജാസസാണെന്നാണ് നൽകുന്ന വിശദീകരണം. കേസിൽ ഷാജഹാന് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. വാഹനത്തിന്റെ രേഖകളുമായി അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും വലിയ പ്രചാരണ പരിപാടികൾ നടത്തുന്നതിനിടെയാണ് പാൻമസാല കടത്തു സംഘവുമായുള്ള നേതാക്കളുടെ ചങ്ങാത്തം പുറത്തു വരുന്നത്.
ഇതിനിടെ നഗരസഭയിലെ പ്രതിപക്ഷം വിഷയം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. ഷാനവാസ് രാജി വെക്കുന്നത് വരെ സമരവുമായി മുന്നോട്ട്പോകാനാണ് തീരുമാനം. ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ തന്നെ വന്‍ പ്രചാരണം നടത്തുന്നതിനിടെ സിപിഎം നേതാവ് തന്നെ ലഹരിക്കടത്തില് ആരോപണവിധേയനായത് പാര്‍ട്ടിക്ക് വന് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്.