കൊട്ടാരക്കരയിൽ യുവാവിന് പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനം. ഇരയായ യുവാവ് നീതി തേടി രംഗത്ത്. സ്ഥലം മാറ്റത്തിൽ ഒതുങ്ങിയ നടപടിക്കെതിരെ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നു.
കൊല്ലം : കൊട്ടാരക്കരയിൽ യുവാവിനെ സ്റ്റേഷനിലെത്തിച്ച് പൊലീസ് മർദ്ദിച്ചെന്ന പരാതിയിൽ നടപടി സ്ഥലം മാറ്റത്തിൽ മാത്രം ഒതുക്കിയതിനെതിരെ യുവാവ് രംഗത്തെത്തി. ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങിയതിനെതിരെ പള്ളിക്കൽ സ്വദേശി ഹരീഷാണ് കൂടുതൽ നിയമ നടപടികൾക്ക് ഒരുങ്ങുന്നത്. തന്നെ മർദ്ദിച്ച ദിവസത്തെ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഹരീഷ് അപേക്ഷ നൽകി. തന്നെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്നാണ് ഹരീഷ് ആവശ്യപ്പെടുന്നത്.
പരാതിക്ക് ആധാരമായ സംഭവമിങ്ങനെ…
2024 സെപ്റ്റംബറിലാണ് പരാതിക്ക് ആധാരമായ സംഭവമുണ്ടായത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരീഷും പൊലീസുകാരനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ എസ്ഐയും സംഘവും പിടിച്ചുകൊണ്ടു പോയി മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ എസ്ഐ ഉൾപ്പടെയുള്ള പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ താൻ നേരിട്ട അതിക്രമത്തിന് ഈ നടപടി മതിയാകില്ലെന്നാണ് ഹരീഷ് പറയുന്നത്.


