ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന സർക്കാർ ഭൂമിയാണ് ഏറ്റെടുത്തത്
കൊളുക്കുമല:വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ 100 ഏക്കർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന സർക്കാർ ഭൂമിയാണ് ഏറ്റെടുത്തത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കോടിക്കണക്കിനു രൂപ വിലവരുന്ന ഭൂമിയാണിത്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് എച്ച്എംഎൽ ഭൂമി വിട്ടു നൽകിയത്. കൊളുക്കുമലയിൽ സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെൻറ് ക്യാമ്പിംഗും ഒഴിപ്പിച്ചു. വർഷങ്ങളായി സ്വകാര്യ എസ്റ്റേറ്റിൻ്റെ കൈവശമായിരുന്ന പാരിസ്ഥിതിക ലോലമായ ഈ ഭൂമിയാണ് ഔദ്യോഗികമായി വനംവകുപ്പ് ഏറ്റെടുത്തത്.
മൂന്നാർ സൂര്യനെല്ലിക്ക് സമീപമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയോട് ചേർന്ന് നാല് വ്യത്യസ്ത ഭാഗങ്ങളിലായാണ് പരിസ്ഥിതി പ്രാധാന്യമുള്ള ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. കൊളുക്കുമലയ്ക്ക് സമീപമുള്ള ഈ ഭൂമിയിൽ സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെന്റ് കാമ്പിംഗ് ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ വനംവകുപ്പ് ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടന്നതോടെ അവർ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ഭൂമി വനംവകുപ്പിന് കൈമാറുകയും ചെയ്തു.കാട്ടുനായ്ക്കൾ, കാട്ടാനകൾ എന്നിവയുൾപ്പെടെയുള്ള വന്യജീവികളുടെ പ്രധാന ആവാസവ്യവസ്ഥയാണിത്. കൂടാതെ അപൂർവ ഇനം കൂണുകളും ഇവിടെ കാണപ്പെടുന്നു.


