സോന കാര്യങ്ങളൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നെന്നും സഹോദരൻ ബേസിൽ എൽദോസ്.

കൊച്ചി: കോതമം​ഗലത്ത് ടിടിസി വിദ്യാർത്ഥിനി സോന ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സോന കാര്യങ്ങളൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നെന്നും സഹോദരൻ ബേസിൽ എൽദോസ്. കല്യാണ ആലോചനയുമായി വീട്ടിലെത്തുന്നത് മുതലാണ് റമീസിനെ പരിചയമെന്നും ബേസിൽ പറഞ്ഞു.

‘’അവർ ഒരുമിച്ച് പഠിച്ചതാണ്. മതം മാറിയാൽ മാത്രമേ വിവാഹം നടക്കുകയുള്ളൂ എന്ന് അവർ അവളോട് പറഞ്ഞു. പൊന്നാനിയിൽ പോയി രണ്ട് മാസം താമസിക്കാനാവശ്യപ്പെട്ടു. അവളുടെ ഇഷ്ടമെന്ന് പറഞ്ഞ് ഞങ്ങൾ അതിന് സമ്മതിച്ചു. കഴിഞ്ഞ ദിവസം റമീസിനെ ഇമ്മോറൽ ട്രാഫിക്കിന് ലോഡ്ജിൽ വെച്ച് പിടികൂടിയിരുന്നു. ഇതറിഞ്ഞ് മതം മാറാൻ സമ്മതമല്ലെന്ന് അവൾ പറഞ്ഞു. രജിസ്റ്റർ മാര്യേജ് ചെയ്യാമെന്നും അവനോട് പറ‍ഞ്ഞു. ‍ഞങ്ങളോട് കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞാണ് അവൾ പോയത്. ആലുവയിൽ രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് അവൻ വിളിച്ചു കൊണ്ടുപോയി. വീട്ടിലെത്തിച്ച് പൂട്ടിയിട്ട് പൊന്നാനിക്ക് പോകണമെന്ന് പറഞ്ഞ് മർദിച്ചു. റമീസിന്റെ വാപ്പ, ഉമ്മ, പെങ്ങൾ, സുഹൃത്തുക്കൾ എല്ലാവരുമുണ്ടായിരുന്നു. സോന ആത്മഹത്യ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നു. അവന്റെ ഉമ്മ ഞങ്ങളുടെ അമ്മയെ വിളിച്ച് മകൾക്ക് ഭ്രാന്താണെന്ന് പറഞ്ഞു. അമ്മ ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയപ്പോഴേക്കും അവൾ മരിച്ചിരുന്നു. റമീസിനെ ഇമ്മോറൽ ട്രാഫിക്കിന് പിടികൂടിയ കാര്യം അവന്റെ വീട്ടിലെത്തി അറിയിച്ചത് സോനയായിരുന്നു.'' ബേസിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് സോനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോനയുടെ മുറിയിൽ നിന്നാണ് ആത്മഹത്യക്കുറിച്ച് ലഭിക്കുന്നത്. ആണ്‍സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യ കുറിപ്പിലുള്ളത്. 

'മതം മാറാൻ സോനയെ ആൺസുഹുത്ത് നിർബന്ധിച്ചു അവൾ വീട്ടിലൊന്നും പറഞ്ഞിരുന്നില്ല';സോനയുടെ സഹോദരൻ