ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവുകൾ ഇല്ലെന്നും അവശ്യ വസ്തുക്കളും മരുന്നുകടകളും മാത്രം തുറക്കുമെന്നും കളക്ടര്‍

കോട്ടയം: പുതിയതായി അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച കോട്ടയത്തെ സ്ഥിതി ആശങ്കാജനകമെന്ന് ജില്ലാ കളക്ടര്‍. ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവുകൾ ഇല്ലെന്നും അവശ്യ വസ്തുക്കളും മരുന്നുകടകളും മാത്രം തുറക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഹോട്ട്‍ സ്‍പോട്ടുകളില്‍ സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല. വിജയപുരം, പനച്ചിക്കാട്, തലയോലപ്പറമ്പ്, വെള്ളൂർ, കിടങ്ങൂർ, അയ്മനം, മണർകാട് പഞ്ചായത്തുകൾ തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിലാണ്. കോട്ടയം മുനിസിപ്പാലിറ്റിയിലെ അഞ്ച് വാർഡുകളും തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിലുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഗ്രീൻ സോണായിരുന്ന കോട്ടയത്ത് ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ കോവിഡ് ബാധിച്ചതോടെ ജില്ലാ ഭരണകൂടം ആശങ്കയിലാണ്. അഞ്ചുപേര്‍ക്കാണ് ഇന്നുമാത്രം കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒളശ്ശ സ്വദേശിയും തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കിടങ്ങൂർ സ്വദേശിനിയും ആരോഗ്യപ്രവര്‍ത്തകരാണ്. ഇരുവരും ചുമയെത്തുടർന്ന് ചികിത്സ തേടുകയായിരുന്നു. തുടർപരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. മറ്റ് രണ്ട് പേർക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.