മന്ത്രിമാരുടെ സാന്നിധ്യം ഉണ്ടായിട്ടും കോട്ടയത്ത് രക്ഷാദൗത്യം വൈകി എന്ന വാർത്ത കണ്ടപ്പോൾ ഭൂതകാലം ഓർത്തുപോയി എന്ന് മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. സരിത ശിവരാമൻ..

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് സത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമർശിച്ച് മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ. മന്ത്രിമാരുടെ സാന്നിധ്യം ഉണ്ടായിട്ടും കോട്ടയത്ത് രക്ഷാദൗത്യം വൈകി എന്ന വാർത്ത കണ്ടപ്പോൾ ഭൂതകാലം ഓർത്തുപോയി എന്നാണ് മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. സരിത ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പഴയ കാലത്തെ രക്ഷാദൗത്യത്തിൽ ജന പ്രതിനിധികളുടെ പ്രവർത്തനം ഓര്‍മിപ്പിച്ച് കൊണ്ടാണ് ഡോ. സരിത ശിവരാമൻ്റെ ഫേസ്ബുക്ക് കുറിപ്പ്.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുമ്പോൾ മുൻമന്ത്രിമാരെ നന്ദിയോടെ ഓർക്കുന്ന ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ ഡോക്ടർ സരിത ശിവരാമൻ്റെ പോസ്റ്റ് വീണ ജോർജ്ജിനുള്ള കുത്താണ്. മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയത്ത് രക്ഷാദൗത്യം വൈകിയെന്ന വാർത്ത കേട്ടപ്പോൾ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കിയെന്നാണ് വിമർശനം. കോട്ടയത്ത് ഒരുവീഴ്ചയുമില്ലെന്ന് വീണാ ജോർജും വാസവനും ആവർത്തിക്കുമ്പോഴാണ് ആരോഗ്യമേഖലയിൽ നിന്നടക്കമുള്ള ഓർമ്മപ്പെടുത്തലുകൾ. അതേസമയം, തകർന്ന കെട്ടിടത്തിൽ ആരുമില്ലെന്ന് മന്ത്രിമാർ പറഞ്ഞതാണ് രക്ഷാദൗത്യം വൈകാനിടയാക്കിയതെന്ന് മരിച്ച ബിന്ദുവിൻ്റെ ബന്ധുക്കളടക്കം ആവർത്തിക്കുമ്പോഴും മന്ത്രിമാർക്ക് ഒട്ടും കുലുക്കമില്ല. ഇന്നലെ പഴിച്ചത് സൂപ്രണ്ടിനെയെങ്കിൽ ഇന്ന് ഫയർഫോഴ്സിനെ ചാരിയാണ് പ്രതിരോധം.

ഡോ. സരിത ശിവരാമൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

രക്ഷപ്രവർത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങൾ ആരോഗ്യ വകുപ്പിലെ കർമമേഖലയിൽ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെയും കരുത്തും ആത്മവിശ്വാസവും പകർന്ന് തന്ന് കൂടെ നിന്ന ജനപ്രതിനിധികളെ നന്ദിയോടെ ഓർത്തുപോകുന്നു കോട്ടയത്തെ സംഭവമറിഞ്ഞപ്പോൾ.

ജീവന്റെ ഒരു തുള്ളി ഏങ്കിലും ബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയ ദാർഢ്യം തന്നിട്ടുള്ള ഊർജം ചെറുതൊന്നുമല്ല. പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവൻ പണയം വെച്ച് ഓടിനടന്ന ആരോഗ്യപ്രവർത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും … വല്ലാത്തൊരു കൂട്ടായ്മയായിരുന്നു അക്കാലത്ത്.

മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്ഷാപ്രവർത്തനം വൈകി എന്ന വാർത്ത കേട്ടപ്പോൾ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിപ്പോയതാണ്.

മനസ്സിലൊരു നോവായി ബിന്ദു 😢

“സ്വർണ്ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു മണ്ണിലെ ശാശ്വത സത്യം “ കവി എന്താണാവോ ഉദ്ദേശിച്ചത്.