മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും മോഷണം. നിരവധി മോഷണക്കേസുകളിലെ പ്രതി വീണ്ടും അറസ്റ്റിലായി
തിരുവനന്തപുരം: മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും മോഷണം. പിന്നാലെ നിരവധി മോഷണക്കേസുകളിലെ പ്രതി വീണ്ടും അറസ്റ്റിലായി. കോവളം തുണ്ടുവിള സ്വദേശി ദിലീപ് ഖാനാണ് (46 )അറസ്‌റ്റിലായത്. ലൈറ്റ് ഹൗസ് ബീച്ച്റോഡിൽ ക്ലാസിക് മിനി മാർക്കറ്റ് എന്ന കടയിൽ നിന്ന് 40,000 രൂപയും ഡിവിആർ കുത്തിപ്പൊളിച്ച് 5000 രൂപ വില വരുന്ന ഹാർഡ് ഡിസ്കുമാണ് മോഷ്ടിക്കപ്പെട്ടത്. പൊളിക്കാനുപയോഗിച്ചുവെന്നു കരുതുന്ന പിക്കാസ് കടക്കുള്ളിൽ കണ്ടെത്തി. കഴിഞ്ഞ രാത്രിയിലെ മറ്റൊരു സംഭവത്തിൽ ഹവ്വാ ബീച്ച് റോഡിനു സമീപം കോഴിക്കടയിൽ നിന്നും മോഷണം നടത്തി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലാകുകയായിരുന്നു. ജയിലിലെ താമസവും കൂലിയുമെല്ലാം ഇഷ്ടപ്പെട്ടാണ് വീണ്ടും മോഷ്ടിച്ച് ജയിലിലേക്ക് പോകുന്നതെന്ന് പൊലീസിനോട് ഇയാൾ സമ്മിതിച്ചിട്ടുണ്ട്.
കൂടാതെ ഇയാൾ ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരിയുമാണ്. തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ രണ്ടിടങ്ങളിൽ മോഷണം നടത്തിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. കോവളം ഉൾപ്പെടെ വിവിധ സ്‌റ്റേഷനുകളിലായി ഇയാൾക്കെതിരെ 27 മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു 3 വർഷ ശിക്ഷ കഴിഞ്ഞ് ജനുവരിയിൽ പുറത്തിറങ്ങിയതാണ്. വിവാഹം കഴിച്ചിട്ടില്ലാത്ത ഇയാൾ സഹോദരനൊപ്പമായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ശിക്ഷ കഴിഞ്ഞ് പുറത്തെത്തിയാൽ കുറേനാളുകളായി ബീച്ചിലും പരിസരത്തും കറങ്ങി നടന്ന് മോഷ്ടിച്ച് ചെലവുകൾ നടത്തും. കടകളിൽ നിന്നും മോഷ്ടിച്ച പണത്തിൽ പകുതിയും ചെലവായിപ്പോയെന്നാണ് പൊലീസിനോട‌് പറഞ്ഞത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി കോവളം പൊലീസ് പറഞ്ഞു.



