അതിഥി തൊഴിലാളികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത ശേഷം മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: അതിഥി തൊഴിലാളികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത ശേഷം മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളും പിടിയിലായി. കുന്നമംഗലത്തിന് സമീപം ചൂലൂര്‍ വെള്ളലശ്ശേരി സ്വദേശി ജംഷാദ് (18), ആദിത്യന്‍ (19) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ആദര്‍ശ് (20), മലപ്പുറം വാഴക്കാട് സ്വദേശി നിജാസ്(18) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി കുറ്റിക്കാട്ടുരിലെ എം.എ ചിക്കന്‍ സ്റ്റാളിനു പിന്നിലായി അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തിയും അടിച്ച് പരിക്കേല്‍പ്പിച്ചും മൊബൈല്‍ ഫോണ്‍ കവര്‍ന്ന് കൊണ്ടുപോകുകയായിരുന്നു. അന്ന് നാട്ടുകാര്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് ആദര്‍ശ്, നിജാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജംഷാദും ആദിത്യനും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് സൈബര്‍സെല്ലുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ രണ്ടു പേരും വീട്ടില്‍ എത്തിയെന്ന വിവരം ലഭിച്ചു. അങ്ങനെയാണ് ഇവരും പിടിയിലായത്.