വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായവരും പുറത്തായി എന്നാണ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കൽ പറയുന്നത്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തി എന്ന് ആരോപണം. സിപിഎമ്മിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ പ്രവര്‍ത്തിച്ചു എന്നാണ് യുഡിഎഫ് കോഴിക്കോട് ജില്ലാക്കമ്മറ്റി ആരോപിക്കുന്നത്. ജൂലൈ 23 ന് പ്രസിദ്ധീകരിച്ച പട്ടിക വൻ അബദ്ധമാണെന്നും പുതിയ വോട്ടർമാരെ ചേർക്കാനുളള സമയം അനുവദിച്ചില്ല, നിരവധി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഇല്ല എന്നാണ് പരാതി.

വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായവരും പുറത്തായി എന്നാണ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കൽ പറയുന്നത്. സിപിഎമ്മിന് അനുകൂലമല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഉത്തരേന്ത്യയിൽ ബിജെപി നടത്തുന്നതിന് സമാനമായ വോട്ടർ പട്ടിക തട്ടിപ്പാണിത്. ക്രമക്കേടിനെതിരെ പ്രതികരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇത് ജനാധിപത്യ ധ്വംസനമാണ് , കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാല്‍ അദ്ദേഹം കൈമലർത്തുകയാണ് ഉണ്ടായത്. ഉദ്യോഗസ്ഥരും സിപിഎമ്മും ഒരുമിച്ച് നീതി ഇല്ലാതാക്കി. വോട്ടർ പട്ടിക അട്ടിമറിച്ചാലും യുഡിഎഫ് ജയിക്കും. ഫാസിസ്റ്റ് നയം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കും എന്ന് യുഡിഎഫ് ജില്ല ചെയർമാൻ കെ ബാലനാരായണൻ പറഞ്ഞു.

YouTube video player