ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. ചിക്കൻ മസാല നല്ലതാണെങ്കിലും പായസത്തിലിടരുത് എന്ന ഉപമയോടെയായിരുന്നു ശശികലയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിൽ വൈറലായ ഭജൻസിൻ്റെ വീഡിയോയ്ക്ക് പിന്നാലെയാണ് ഈ വിമർശനം.
തിരുവനന്തപുരം: നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രംഗത്ത്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ലെന്നും ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ശശികലയുടെ വിമർശനം.
'ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ? പതിനായിരങ്ങൾ മണിക്കൂറുകൾ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ? ചെറിയ പ്രവാഹം അരുവിയാണ് തോടാണ് പുഴയാണ് അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും ദാഹം മാറ്റാനും മനസ്സും ശരീരവും കുളിപ്പിക്കാനും ഒക്കെ നല്ലതാണ്! പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാൽ അത് പലതിനേയും ഒഴുക്കി കളയും ! ചൂരൽമലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിൻ്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ? ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല. Any How ആശംസകൾ. ചിക്കൻ മസാല നല്ലതാണ്. പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണ്,' ശശികല കുറിച്ചു.
ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തിൽ ആലപിക്കുന്ന നന്ദഗോവിന്ദം ഭജൻസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജൻസ് പാടിയത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു പരിപാടി. പിന്നാലെ നന്ദഗോവിന്ദം ഭജൻസിനെ പുകഴ്ത്തി നിരവധിപേർ രംഗത്തെത്തി.
