യൂണിയൻ നേതാക്കൾക്കുള്ള യൂണിയൻ പ്രൊട്ടക്ഷനിൽ ഭേദഗതി വരുത്തി. യൂണിയൻ പ്രൊട്ടക്ഷൻ ഇനി അതാത് ജില്ലകളിൽ മാത്രമായിരിക്കുമെന്നാണ് ഉത്തരവ്.

തിരുവനന്തപുരം : പടിയിറങ്ങും മുമ്പ് വിവാദ ഉത്തരവുമായി കെഎസ്ഇബി ചെയർമാൻ ബി അശോക്. യൂണിയൻ നേതാക്കൾക്കുള്ള യൂണിയൻ പ്രൊട്ടക്ഷനിൽ ഭേദഗതി വരുത്തി. യൂണിയൻ പ്രൊട്ടക്ഷൻ ഇനി അതാത് ജില്ലകളിൽ മാത്രമായിരിക്കുമെന്നാണ് ഉത്തരവ്. അച്ചടക്ക നടപടി നേരിട്ടവർക്ക് മുമ്പുണ്ടായിരുന്ന സ്ഥലത്തേക്ക് തിരിച്ചു വരാനാകില്ല.

അതേ സമയം, ചെയർമാനെ മാറ്റിയത് സർക്കാരിന്റെ തീരുമാനമാണെന്നും പുതുതായി വരുന്ന ചെയർമാനിൽ പ്രതീക്ഷയുണ്ടെന്നും യൂണിയൻ നേതാവ് എംജി സുരേഷ് കുമാർ പ്രതികരിച്ചു. ചെയർമാനുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് കെഎസ്ഇബി എന്ന സ്ഥാപനത്തിന്റെ നന്മക്ക് വേണ്ടിയായിരുന്നു. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സിഐടിയു പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാൽ ആ വ്യവസ്ഥകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്നും സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ബി.അശോകിനെ മാറ്റി, രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാൻ

യൂണിയനുകളുമായി മാസങ്ങൾ നീണ്ട തകര്‍ക്കങ്ങൾക്ക് ഒടുവിലാണ് കെഎസ്ഇബി ചെയര്‍മാര്‍ ബി അശോകിനെ മാറ്റിയത്. ചെയര്‍മാൻ പദവിയിൽ നാളെ ഒരുവര്‍ഷം തികയാൻ ഇരിക്കെ സ്ഥാനചലനം. ചുമതല ഏറ്റെടുത്തപ്പോൾ മുതൽ യൂണിയനുകളുമായി കനത്ത പോരിലായിരുന്നു ബി അശോക്. അസോസിയേഷന്റെ ഇടപെടലുകൾക്കെതിരെ കര്‍ശന നിലപാടുകളായിരുന്നു അദ്ദേഹം എടുത്തിരുന്നത്. 

സിപിഎം അനുകൂല സർവീസ് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം സമരം നടന്നു. ഒടുവിൽ പ്രസിഡന്റ് എംജി സുരേഷ് കുമാറിനും ജനറൽ സെക്രട്ടറിക്കും എതിരായ നടപടിയിലേക്ക് കാര്യങ്ങളെത്തി. സിപിഎം നേതാക്കളിൽ നിന്ന് വരെ പരസ്യ വെല്ലുവിളി ഉണ്ടായി. മന്ത്രിയുടെ നിലപാട് പക്ഷെ ചെയര്‍മാനൊപ്പമായിരുന്നു. മെയ് മാസത്തിൽ നടന്ന സമവായ ചര്‍ച്ചകൾക്ക് ശേഷം പ്രത്യക്ഷ പ്രതിഷേധം അടങ്ങിയെങ്കിലും ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ധാരണയുടെ ഭാഗമായി ഉണ്ടായിരുന്നു.

കെഎസ്ഇബിയില്‍ ശോഭനമായ ഭാവിയെന്ന് കൈനോട്ടക്കാരന്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ബി അശോക് തെറിച്ചു.!